JHL

JHL

രാത്രി സാമൂഹിക വിരുദ്ധരുടെ താവളം,പകൽ ഗുണ്ടാ വിളയാട്ടം: കാസർഗോഡ് മുനിസിപ്പൽ ബസ്റ്റാൻഡിൽ "പോലീസ് സഹായ കേന്ദ്രം'' കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തം

കാസർഗോഡ്. നൂറുകണക്കിന് വിദ്യാർത്ഥികളും, യാത്രക്കാരുമെത്തുന്ന കാസർഗോഡ് മുൻസിപ്പൽ പുതിയ ബസ്റ്റാൻഡിൽ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെയും,ലഹരി മാഫിയകളുടെയും താവളമായി മാറുന്നതും,പകൽ സമയത്ത് ഗുണ്ടാവിളയാട്ടം നടക്കുന്നതും ഇവിടെയുള്ള വ്യാപാരികൾക്കും, വിദ്യാർത്ഥികൾക്കും,യാത്രക്കാർക്കും ഒരുപോലെ ദുരിതമാകുന്നതായി പരാതി.

 ഏതാനും ദിവസം മുമ്പാണ് പുതിയ ബസ്റ്റാൻഡിൽ പട്ടാപ്പകൽ  ചേരിതിരിഞ്ഞ് സംഘട്ടനം ഉണ്ടായത്.മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.പൊതു സ്ഥലത്ത് സംഘട്ടനത്തിൽ ഏർപ്പെട്ടതിനാണ് കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കാസർഗോഡ് പോലീസ് കേസെടുത്തത്.

 സ്കൂൾ വിട്ടാൽ വൈകുന്നേരം 3 മണി മുതൽ പുതിയ ബസ് സ്റ്റാൻഡ് പൂവാലന്മാരുടേയും, സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രമാണ്. പെൺകുട്ടികളെ വളക്കലാണ് ഇവരുടെ ജോലി.ബസ്റ്റാൻഡിൽ ചുറ്റിപ്പറ്റി നടക്കുന്ന ഇവർ സന്ധ്യയോളം ബസ്റ്റാൻഡിൽ പെൺകുട്ടികളോടൊപ്പം ഉണ്ടാകും.

 രാത്രികാലങ്ങളിൽ നഗരസഭയുടെ ഷോപ്പിംഗ് കോംപ്ലക്സ് സാമൂഹ്യ വിരുദ്ധരും, ലഹരി മാഫിയയും കയ്യടക്കും.കാസർകോട്ട് മൂന്ന് ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചും രാത്രികാലങ്ങളിൽ ലഹരി മാഫിയയുടെ നിയന്ത്രണത്തിലാ ണെന്ന് വ്യാപക പരാതിയുമുണ്ട്. ഇവിടങ്ങളിൽ "ഓപ്പറേഷൻ തൂഫാൻ'' എത്തിയിട്ടില്ലെന്നും പറയുന്നു.ഷോപ്പിംഗ് കോംപ്ലക്സിലെ രണ്ടാം നിലയിലാണ് ലഹരിക്കച്ചവടവും, മദ്യപാനവും നടക്കുന്നത്.ഇവിടെ രാത്രികാലങ്ങളിൽ അഭിസാരികകളും എത്താറുണ്ടെന്ന് പറയുന്നു.

 പുതിയ ബസ് സ്റ്റാൻഡിൽ പോലീസ് സഹായ കേന്ദ്രം( ഐഡ് പോസ്റ്റ്) പ്രവർത്തിക്കുന്നുണ്ടെങ്കിലും മുഴുവൻ സമയത്തും പോലീസിന്റെ സേവനമില്ലെന്ന് പരാതിയുണ്ട്.രാത്രി 12 മണി വരെയെങ്കിലും ഇവിടെ പോലീസ് നിരീക്ഷണം വേണമെന്നും,ടൗണിൽ പോലീസ് പെട്രോളിങ് ശക്തമാക്കണമെന്നും നഗരവാസികൾ  ആവശ്യപ്പെടുന്നുണ്ട്.



No comments