JHL

JHL

റെയിൽവേ സ്റ്റേഷൻ വളപ്പിലെ കൂറ്റൻ തേക്ക് മരങ്ങൾ പരിസരത്തെ 5 വീടുകൾക്ക് അപകട ഭീഷണി ഉയർത്തുന്നു:മുറിച്ച് മാറ്റാൻ നടപടിയില്ല

കുമ്പള.കുമ്പള റെയിൽവേ സ്റ്റേഷൻ പടിഞ്ഞാർ പ്രദേശത്തെ കൂറ്റൻ തേക്ക് മരങ്ങൾ അഞ്ചോളം കുടുംബങ്ങളിലെ വീടുകൾക്ക് ഉയർത്തുന്ന ഭീഷണി ചെറുതല്ല.മഴക്കാലം വരാനിരിക്കുന്നതേയുള്ളൂ,വേനൽ മഴയിലെ തന്നെ കാറ്റിലും,മഴയിലും ഈ കുടുംബങ്ങൾ ഭയത്തോടെ, നെഞ്ചിടിപ്പോടെ വീടിനുള്ളിൽ കഴിഞ്ഞു കൂടുന്നു.

 കുമ്പള റെയിൽവേ സ്റ്റേഷൻ പരിസരം 30ലേറെ ഏക്കറിൽ  കൂറ്റൻ തേക്ക് മരങ്ങളാൽ ചതുപ്പ് നിലമായി വ്യാപിച്ച് കിടക്കുന്നുണ്ട്. ഇവിടെ വികസനത്തിനായുള്ള മുറവിളി ഒരു ഭാഗത്ത് നടക്കുമ്പോൾ ഇവിടെ വന്യ മൃഗ ശല്യവും വ്യാപകമാണ്. ഇതിനിടയിലാണ് തേക്ക് മരങ്ങൾ വീടുകൾക്ക് അപകട ഭീഷണിയായി നിൽക്കുന്നത്. മരങ്ങളോ,ചില്ലകളോ മുറിച്ചു മാറ്റണമെന്നാവ വശ്യപ്പെട്ട് ഈ കുടുംബങ്ങൾ മുട്ടാത്ത വാതിലുകളില്ല.എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികൾ ഒന്നുമില്ല. ഇവിടെ താമസിക്കുന്ന കുടുംബങ്ങളിലെ കുട്ടികളെ പുറത്ത് കളിക്കാൻ വിടാൻ പോലും രക്ഷിതാക്കൾക്ക് ഇപ്പോൾ ഭയമാണ്. മഴക്കാലം ആരംഭിച്ചാലുള്ള ഭയാശങ്ക വേറെയും.

 ഈ വിഷയം നേരത്തെ തന്നെ ബന്ധപ്പെട്ട റെയിൽവേ പാലക്കാട് ഡിവിഷണൽ മാനേജർ അടക്കം പരാതി നൽകിയിരുന്നതാണ്. മഴക്കാലമെത്തിയതോടെ വിഷയം വീണ്ടും കുമ്പള സ്റ്റേഷൻ മാസ്റ്ററെ ധരിപ്പിക്കുകയും,പരാതി നൽകുകയും ചെയ്തിട്ടുണ്ട്.സ്റ്റേഷൻ മാസ്റ്റർ നേരിട്ട് മനസ്സിലാക്കിയ വിഷയമായതിനാൽ അദ്ദേഹം പരാതി ബന്ധപ്പെട്ടവർക്ക് ഫോർവേഡ് ചെയ്തിട്ടുമുണ്ട്. കുടുംബാംഗങ്ങൾ നടപടിക്കായി കാത്തിരിക്കുകയാണ്.

 ചതുപ്പ് നിലമായതിനാൽ മഴക്കാലത്ത് വലിയ തോതിലുള്ള മണ്ണൊലിപ്പ് കാരണം തേക്ക് മരങ്ങളുടെ പേരുകൾ പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ട്.മിക്ക മരങ്ങളും ഏത് നിമിഷവും വീഴാൻ പാകത്തിലാണുള്ളത്. വൈദ്യുതി ലൈനുകളും മറ്റും ഉയർത്തുന്ന ഭീഷണി വേറെയും.

 റെയിൽവേ,ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്,കുമ്പള ഗ്രാമപഞ്ചായത്ത് തുടങ്ങിയവരുടെ റിപ്പോർട്ടിന്റെയും മറ്റും അടിസ്ഥാനത്തിലാണ് ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ നടപടി ഉണ്ടാവേണ്ടത്. മംഗലാപുരത്തെ റെയിൽവേ ഉദ്യോഗസ്ഥർ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലം സന്ദർശിച്ച് മേൽനടപടിക്കായി പരാതി ബന്ധപ്പെട്ട അധികാരികൾക്ക് അയച്ചിട്ടുണ്ട്.നിയമ നടപടികൾ വൈകുകയാണെങ്കിൽ മരങ്ങളുടെ മരച്ചില്ലുകൾ(ശിഖരങ്ങൾ)എങ്കിലും മഴയ്ക്ക് മുമ്പ് മുറിച്ചുമാറ്റാൻ നടപടി വേണമെന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യം.വിഷയം  ജനപ്രതിനിധികളെയും അറിയിച്ചിട്ടുണ്ട്.ജില്ലാ കലക്ടറെ സമീപിച്ച് പരാതി നൽകാനുള്ള ശ്രമത്തിലാണ് ഇപ്പോൾ കുടുംബാംഗങ്ങൾ.



No comments