JHL

JHL

ചിലർക്ക് താക്കീത് ചിലരെ പുറത്താക്കൽ: ഡിസിസിയുടെ ഇരട്ട നടപടിയിൽ മൊഗ്രാൽപുത്തൂർ മണ്ഡലം കോൺഗ്രസ്സിൽ പ്രതിഷേധം പുകയുന്നു.


മൊഗ്രാൽ പുത്തൂർ. രാജ്മോഹൻ ഉണ്ണിത്താൻ എംപിയെ വിമർശിച്ച് ഫേയിസ് ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഡിസിസി നേതൃത്വം,കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടി സ്ഥാനാർത്ഥിക്കെതിരെ പരസ്യമായി രംഗത്ത് വരികയും, ആക്രമിക്കുകയും,റിബൽ സ്ഥാനാർത്ഥിയെ നിർത്തി മത്സരിപ്പി ക്കുകയും ചെയ്ത യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടിനെതിരെ ഡിസിസി നടപടി താക്കീതിൽ ഒതുക്കിയതിൽ മൊഗ്രാൽപുത്തൂർ മണ്ഡലം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പ്രതിഷേധം പുകയുന്നു.

 കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ഏരിയാൽ ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഡിസിസി നേതൃത്വം തീരുമാനിച്ച സോയാ- ലത്തീഫിനെതിരെ റിബൽ സ്ഥാനാർത്ഥിയെ നിർത്തി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ആബിദ് ഇടച്ചേരിയുടെ നേതൃത്വത്തിലുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്ത് വരികയും,ഔദ്യോഗിക സ്ഥാനാർത്ഥിയെയും, ഭർത്താവിനെയും മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വേലായുധൻ,ജില്ലാ പ്രവാസി കോൺഗ്രസ് ജനറൽ സെക്രട്ടറി അഹമ്മദ് ചൗക്കി,മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി മുഹമ്മദ് അലി എന്നിവരെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നൽകിയ പരാതി ഡിസിസി നേതൃത്വം അന്വേഷിച്ച് പരാതി ബോധ്യപ്പെട്ടിട്ടും നടപടി താക്കീതിൽ ഒതുക്കുകയായിരുന്നുവെന്നാണ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും, കോൺഗ്രസ് പ്രവർത്തകരുടെയും ആക്ഷേപം.

 ആബിദ് ഇടച്ചേരിക്ക് പുറമെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ജവാദ് പുത്തുർ,ഇമ് ത്തിയാസ്,നേരത്തെ ഡിസിസി പ്രസിഡണ്ടിനെതിരെ പത്രസമ്മേളനം വിളിച്ച് ആരോപണം ഉന്നയിച്ച സഫ്വാൻ കുന്നിൽ എന്നിവർ ചേർന്ന് തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് സ്ഥാനാർത്ഥിയെയും, ഭർത്താവിനെയും, കോൺഗ്രസ് നേതാക്കളെയും ആക്രമിക്കുന്ന വീഡിയോ സഹിതം ഡിസിസിക്ക് പരാതിയായി നൽകിയിട്ടും നടപടി വെറും താക്കീതിൽ ഒതുക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.

 നേരത്തെ ആരിക്കാടി ടോൾഗേറ്റ് വിഷയത്തിലും, ജില്ലയുടെ വികസനത്തിലും രാജ്മോഹൻ ഉണ്ണിത്താൻ എംപി എടുക്കുന്ന നിലപാടുകളെ വിമർശിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഹമീദ് കാവിൽ ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഒരൊറ്റ ദിവസം കൊണ്ട് തന്നെ ഹമീദ് കാവിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡിസിസി നേതൃത്വം അറിയിക്കുകയും ചെയ്തിരുന്നു.ഈ രണ്ടു വിഷയങ്ങളിലും ഡിസിസി നേതൃത്വം ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നും, ഡിസിസി പ്രസിഡണ്ട് എംപിയുടെ അടിമയായാണ്  പ്രവർത്തിക്കുന്നതെന്നും കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നുണ്ട്.

No comments