ദേശീയവേദിയുടെ പരാതിക്ക് മറുപടി: വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യം, എബിസി കേന്ദ്രങ്ങളുടെ പണിയും,കൂടുകളുടെ നിർമ്മാണവും അവസാന ഘട്ടത്തിലെന്ന് മൃഗസംരക്ഷണ വകുപ്പ്
മൊഗ്രാൽ ദേശീയവേദി 2024 ഡിസംബർ 30ന് താലൂക്ക് തല അദാലത്തിൽ നൽകിയ പരാതിക്കുള്ള മറുപടിയിലാണ് മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഈ വിവരം രേഖാമൂലം ദേശീയവേദി ഭാരവാഹി കളെ അറിയിച്ചത്.
പൊതുസ്ഥലങ്ങളിലെ തെരുവ് നായ്ക്കളുടെ ഭീക്ഷണി നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ആരംഭിച്ച എ.ബി.സി കേന്ദ്രത്തിനായുള്ള കെട്ടിടം പണി പൂർത്തിയായിട്ടുണ്ട്. കൂടുകളുടെ നിർമ്മാണം അവസാനഘട്ടം പുരോഗമിച്ച് വരുന്നുണ്ടെന്നും, കേന്ദ്രത്തിന്റെ പ്രവർത്തനം ഉടൻ തുടങ്ങാനാവുമെന്നും കത്തിൽ പറയുന്നുണ്ട്.
അതിനിടെ ജില്ലയിൽ തെരുവുനായ ശല്യം നാൾക്കുനാൾ കൂടിക്കൂടി വരികയാണ്.ടൗണുകൾ കേന്ദ്രീകരിച്ചാണ് തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രങ്ങൾ.ഇവ ടൗണുകളിലെത്തുന്ന കാൽനടയാത്രക്കാർക്കും, ഇരുചക്രവാഹനക്കാർക്കും ഉണ്ടാക്കുന്ന ഭീഷണി ചെറുതല്ല.കുട്ടികളാണ് നായ്ക്കൂട്ടങ്ങളുടെ ആക്രമണങ്ങൾക്ക് ഇരയാകുന്നത്.ഇവ വളർത്തുമൃഗങ്ങളെയും,ആക്രമിക്കുകയും, കൊന്നൊടുക്കുകയും ചെയ്യുന്ന പരാതികളും ഏറെയാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കഴിഞ്ഞമാസം ടൗണുകളിൽ അലഞ്ഞു തിരിയുന്ന നായ്ക്കളെ പിടിച്ച് വന്ധ്യംകരണം നടത്തിയെങ്കിലും എല്ലാ നായ്ക്കളെയും പിടിച്ചു കെട്ടാൻ ജോലിക്കാർക്ക് കഴിഞ്ഞിരുന്നില്ല.തെരുവ് നായ്ക്കൾ പെറ്റു പെരുകുന്നത് തടയാനാണ് വന്ധ്യംകരണം നടത്തുന്നത്. ഇത് തെരുവ് നായ്ക്കളുടെ ശല്യം തടയാനുള്ള പരിഹാരമാർഗവുമല്ല.
ടൗണുകളിൽ കൂട്ടമായി എത്തുന്ന തെരുവ് നായ്ക്കൾ തലങ്ങും വിലങ്ങും ഓടുന്നതിനാൽ ഇരുചക്രവാഹനക്കാരും, കാൽനടയാത്രക്കാരും അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമാണ്.ഇത് സ്ത്രീകൾക്കും, കുട്ടികൾക്കും വലിയ ഭീഷണി സൃഷ്ടിക്കുന്നു. ടൗണുകളിൽ ഹോട്ടലുകളിലെയും,അറവ് ശാലകളിലെയും ഭക്ഷണാവശിഷ്ടങ്ങൾ ലഭിക്കുന്നതിനാലാണ് നായ്ക്കൂട്ടങ്ങൾ ടൗണുകൾ കേന്ദ്രീകരിച്ച് തടിച്ചു കൊടുക്കുന്നതും,പെറ്റു പെരുകുന്നതിനും കാരണമാവുന്നത്.സ്കൂൾ തുറക്കുന്നതിന് മുമ്പായി മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതി യാഥാർത്ഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post a Comment