JHL

JHL

കടലോരം ക്ലീനായി:കുമ്പളയിൽ കടലോര റോഡ് വക്കിൽ വ്യാപകമായി പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നതായി പരാതി

കുമ്പള.കാസർഗോഡ് ജില്ല മാലിന്യമുക്തം,കടലും കടലോരവും ക്ലീൻ.എന്നിട്ടും  കുമ്പളയിൽ തീരദേശ  റോഡ് വക്കിൽ മാലിന്യം തള്ളുന്നതിന് ഒരു കുറവുമില്ല.സംസ്ഥാനത്തെ കടൽത്തീരം കഴിഞ്ഞ ദിവസമാണ് ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെയും,സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കിയത്.എന്നാൽ കടൽത്തീരത്തുള്ള തീരദേശ റോഡ് വക്കിൽ പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നത് തുടരുകയാണ്.


 മാലിന്യം വലിച്ചെറിയൽ സംസ്കാരത്തിനെതിരെ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ പഴുതുകുകൾ അടച്ചുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്.പോരാത്തതിന് പിഴ അടക്കമുള്ള ശിക്ഷാ നടപടികളും. മാലിന്യനിക്ഷേപത്തിനെതിരെ പഞ്ചായത്തിന് കീഴിലുള്ള എൻഫോഴ്‌സ്മെന്റ് സ്ക്വാഡ് ദിവസേനയെ ന്നോണം വിവിധ സ്ഥാപനങ്ങൾക്ക് പിഴ ഇടുന്നുണ്ട്.5,000 മുതൽ 25,000 രൂപ വരെയാണ് പിഴ ചുമത്തുന്നത്.എന്നിട്ടും വലിച്ചെറിയൽ സംസ്കാരത്തിന് ഒരു കുറവില്ല.

 കാസറഗോഡ് ജില്ല മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിച്ചത് കഴിഞ്ഞാഴ്ചയാണ്. ഗ്രാമപഞ്ചായത്തുകൾ കൂടി താമസിയാതെ മാലിന്യമുക്ത പഞ്ചായത്തുകളായി പ്രഖ്യാപിക്കാനിരിക്കെ യാണ് കുമ്പളയിൽ റോഡ് വക്കീലും, പരിസരപ്രദേശങ്ങളിലും വ്യാപകമായി മാലിന്യം വലിച്ചെറിയുന്നത്.

 കടലിൽ മത്സ്യ സമ്പത്തിനെ ബാധിക്കുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കുന്നതിന് സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പ് നടപ്പാക്കിയ രണ്ടാംഘട്ട  "സൂചിത്വ സാഗരം സുന്ദര തീരം''പദ്ധതിയിലൂടെ കഴിഞ്ഞദിവസം സംസ്ഥാനത്തെ 590 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന തീരദേശത്തുനിന്ന് ഒന്നര ലക്ഷത്തോളം കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യമാണ് നീക്കം ചെയ്തത്. കാസർഗോഡ് ജില്ലയിൽ നിന്ന് മാത്രം 19.359 കിലോഗ്രാം മാലിന്യമാണ് ഇത് വഴി നീക്കം ചെയ്തത്. കുമ്പള തീരമേഖലയിലും പദ്ധതിയുടെ ഭാഗമായി പെർപാഡ് കടപ്പുറം, മൊഗ്രാൽ നാങ്കി പ്രദേശങ്ങളിൽ കൂടി തീരത്ത് നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നു. ഏകദിന മാലിന്യനിർമാർജനമാണ് കഴിഞ്ഞ ദിവസം നടന്നതെങ്കിലും ഇതിന്റെ തുടർച്ച ഉണ്ടാകുമെന്നാണ് ഫിഷറീസ് വകുപ്പ് അ ധികൃതർ നൽകുന്ന സൂചന.2022 മുതൽ തുടങ്ങിയതാണ് ഈ പദ്ധതി.

 തീരത്ത് മാലിന്യം നിക്ഷേപിക്കരുതെന്ന് ഗ്രാമപഞ്ചായത്ത് മുന്നറിയിപ്പ് നൽകിയപ്പോൾ മാലിന്യം തീരദേശ റോഡിന് സമീപം തള്ളാൻ തുടങ്ങിയത് തീരദേശവാസികൾക്ക് ദുരിതമായി.മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി വേണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.

No comments