അശാസ്ത്രീയമായ ഗതാഗത സജ്ജീകരണം ; സമര പ്രഖ്യാപനവുമായി കുമ്പളയിലെ വ്യാപാരികൾ
കുമ്പള: അശാസ്ത്രീയമായ ഗതാഗത സജ്ജീകരണത്ത തുടർന്ന് പൊറുതിമുട്ടി കുമ്പളയിലെ വ്യാപാരികൾ സമരവുമായി തെരുവിലിറങ്ങി. ഇതിന്റെ ഭാഗമായി വ്യാപാരികള്‍ യോഗം ചേരുകയും കുമ്പള ടൗണില്‍ പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തു. പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ പൊലീസ് സ്റ്റേഷനിലേക്കും പഞ്ചായത്തിലേക്കും മാര്‍ച്ചും, ഹര്‍ത്താലും നടത്താന്‍ യോഗത്തില്‍ തീരുമാനമായി.
നാല് മാസം മുമ്പാണ് കുമ്പള പഞ്ചായത്ത് ഭരണസമിതി കേരള, കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ കുമ്പള ടൗണില്‍ ഒരിടത്തും നിര്‍ത്താതെ ബദിയടുക്ക റോഡില്‍ നിര്‍മ്മിച്ച ബസ് ഷെള്‍ട്ടറില്‍ യാത്രക്കാരെ ഇറക്കുകയും ഇവിടെ നിന്ന് തന്നെ കയറ്റി ബസുകള്‍ പുറപ്പെടണമെന്നും തീരുമാനിച്ചത്. ബദിയടുക്ക, മുള്ളേരിയ, പെര്‍ള, പേരാല്‍, കളത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന ബസുകള്‍ക്ക് ഇതേനിയമം ബാധകമാണ്. ഇതോടെ കുമ്പള ടൗണിന്റെ ഹൃദയ ഭാഗത്ത് കച്ചവടം ചെയ്യുന്ന വ്യാപാരികളുടെ കച്ചവടം ആകെ പൊളിഞ്ഞു. പലതവണ വ്യാപാരികള്‍ പ്രശ്നത്തിന് പരിഹാരം കാണമെന്ന് കുമ്പള പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഹാര നടപടിയുണ്ടായില്ല. പിന്നീട് ബദിയടുക്ക, മുള്ളേരിയ, കളത്തൂര്‍, പേരാല്‍, പെര്‍ള എന്നിവിടങ്ങളില്‍ വരുന്ന ബസുകള്‍ പഴയ ബസ്സ്റ്റാന്റില്‍ യാത്രക്കാരെ ഇറക്കാനും കയറ്റാനും തീരുമാനമായെങ്കിലും ഇതിന് ബസ് ജീവനക്കാര്‍ സമ്മതിക്കാതായതോടെയാണ് പ്രശ്‌നം രൂക്ഷമായത്. നിലവിലുള്ള ബസ് സ്റ്റാന്റ് സ്റ്റോപ്പ് കൂടാതെ പഴയ ബസ് സ്റ്റാൻഡ് ഭാഗത്ത് ബസ് ആളുകളെ കയറ്റാനും ഇറക്കാനും സകാര്യമൊരുക്കണമെന്നതാണ് ആവശ്യം.

Post a Comment