JHL

JHL

സമസ്ത കേന്ദ്ര മുശാവറ അംഗവും കാസര്‍കോട് ജില്ലാ പ്രസിഡന്റുമായ ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി അന്തരിച്ചു

കാസര്‍കോട്: സമസ്ത കേന്ദ്ര മുശാവറ അംഗവും കാസര്‍കോട് ജില്ലാ പ്രസിഡന്റും ദക്ഷിണ കന്നഡ (മംഗളൂരു), ഉഡുപ്പി ജില്ലകളിലെയും കാസര്‍കോട് ജില്ലയിലെ കീഴൂരിലെയും സംയുക്ത ഖാസിയുമായ തളങ്കര ഖാസിലൈന്‍ ഖാസിയാരകം വീട്ടില്‍ ത്വാഖ അഹമ്മദ് അല്‍ അസ് ഹരി (78) അന്തരിച്ചു. വാര്‍ധക്യകാല അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിലവില്‍ ദക്ഷിണ കന്നഡ ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് കൂടിയാണ്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെയും കാസര്‍കോട് കീഴൂര്‍ സംയുക്ത ജമാഅത്ത്, കുഞ്ചത്തൂര്‍ എന്നിവിടങ്ങളിലെ ഇരുന്നൂരില്‍പരം മഹല്ലുകളുടെ ഖാസിയാണ്.

1948 ഏപ്രില്‍ എട്ടിന് ഖാസിയാര്‍ മുഹമ്മദ് കുഞ്ഞി ഹാജിയുടെയും ആയിഷയുടെയും മകനായാണ് ജനനം. ഉത്തര്‍പ്രദേശിലെ ദാറുല്‍ ഉലൂം ദയൂബന്തില്‍ നിന്ന് ഹദീസിലും അദബിലും മാഖൂലാത്തിലും തഹ്‌സീറിലും മതബിരുദങ്ങള്‍ നേടിയിട്ടുണ്ട്. തളങ്കര മുസ് ലിം ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു. ഈജിപ്തിലെ കെയ്‌റോ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് ഉസൂലുല്‍ ഫിഖ്ഹില്‍ മാജിസ്റ്റര്‍ (ആലിമിയ്യ) ബിരുദവും നേടി. കാസര്‍കോട് റൗളത്തുല്‍ ഉലൂം മദ്‌റസ, പൊന്നാനി മഊനത്ത് അറബിക് കോളജ്, അഴീക്കോട് ഇര്‍ഷാദ് എന്നിവിടങ്ങളിലും മതപഠന വിദ്യാര്‍ഥിയായിരുന്നു. മംഗളൂരു ബന്തര്‍ ജലാലുദീന്‍ മുഹമ്മദ് മൗല ഹിഫഌല്‍ ഖുര്‍ആന്‍ കോളജ് പ്രിന്‍സിപ്പല്‍, ദക്ഷിണ കന്നഡ കാശിപട്ടണം ദാറുന്നൂര്‍ എജ്യുക്കേഷന്‍ സെന്റര്‍ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു.


1975 മുതല്‍ 1977 വരെ കോട്ടയം തിരുനക്കര ശാഫി ജുമാമസ്ജിദ്, ജാമിഅ ശൈഖതുസല്‍മ ത്വാഖ സലാല മസ്ജിദ് ഇമാം ഖത്തീബ്, 1978 മുതല്‍ 2009 വരെ ചട്ടഞ്ചാല്‍ മലബാര്‍ ഇസ് ലാമിക് കോംപ്ലക്‌സ്, ജലാലുദീന്‍ മൗല ഹിഫഌ കോളജ്, ദക്ഷിണ കന്നഡ ജില്ലയിലെ കാശിപട്ടണം ദാറുന്നൂര്‍ എജ്യുക്കേഷന്‍ സെന്റര്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലയാളത്തിലും ഉര്‍ദുവിലും പുസ്തകങ്ങള്‍ രചിട്ടുണ്ട്.

No comments