JHL

JHL

മൊഗ്രാൽ സ്കൂൾ മൈതാനവും, ദേശീയപാത സർവീസ് റോഡും കന്നുകാലികൾ കയ്യടക്കി.ചാണകാഭിഷേ കത്തിൽ വിദ്യാർത്ഥികൾക്ക് ദുരിതം

മൊഗ്രാൽ. കന്നുകാലികളെ കയറൂരി മേയാൻ വിടുന്ന ഉടമസ്ഥർക്ക് അത് തിരിച്ചു വീട്ടിൽ എത്തിയോ എന്ന് ബോധമില്ല, ശ്രദ്ധിക്കാറുമില്ല.കുട്ടികൾക്ക് പ്രയാസമുണ്ടാക്കി കന്നുകാലികൾ മൊഗ്രാൽ സ്കൂൾ മൈതാനവും, വാഹനങ്ങളെ തടസ്സപ്പെടുത്തി ദേശീയപാത സർവീസ് റോഡും കന്നുകാലികൾ കയ്യടക്കുകയാണ്. അന്തിയുറക്കവും സ്കൂൾ മൈതാനത്ത് തന്നെ.

 രാവിലെ സ്കൂളിൽ എത്തുന്ന വിദ്യാർത്ഥികളെ മൈതാനത്ത് വരവേൽക്കുന്നത്  ചാണകാവിഷേകം കൊണ്ടാണ്. നാട്ടുകാരുടെ പ്രഭാത സവാരിക്കും, വൈകുന്നേരത്തെ ഫുട്ബോൾ കളിക്കുമൊക്കെ ചാണകം കൊണ്ട് നിറഞ്ഞു വൃത്തികേടായി കിടക്കുന്ന മൈതാനം തടസ്സമായി നിൽക്കുന്നു. കുട്ടികൾക്ക് പിടി ടൈമിൽ മൈതാനത്തിറങ്ങി   കളിക്കാനും പറ്റുന്നില്ല. നാട്ടുകാർ കന്നുകാലികളെ ഓടിച്ചു വിട്ടാലും തിരികെ മൈതാനത്ത് എത്തുന്നുവെന്ന് പറയുന്നു.ഉടമസ്ഥനെ നാട്ടുകാർ തിരിയുന്നുണ്ടെങ്കിലും ആളെ കിട്ടുന്നില്ല.ക്ഷീര കർഷകരെയൊക്കെ നാട്ടുകാർ വിവരമറിയിച്ചിട്ടും ഫലമുണ്ടായില്ല.

 പഴയകാലത്തൊക്കെ കൃഷി നശിപ്പിച്ചിരുന്ന ഇത്തരത്തിൽ കയറൂരി വിടുന്ന കന്നുകാലികളെ പൂട്ടാൻ കൃഷിവകുപ്പിന് കീഴിൽ "ദൊഡ്ഢി'' സംവിധാനം ഉണ്ടായിരുന്നു. നാട്ടിൽനിന്ന് കൃഷി അന്യമായതോടെ ആ സംവിധാനവും നിലച്ചു. മൈതാനത്ത് നിന്ന് ഓടിച്ചു വിടുന്ന കന്നു കാലികൾ പിന്നീട് എത്തുന്നത് ദേശീയപാത സർവീസ് റോഡിലേക്കാണ്. അവിടെ വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കി കൂട്ടം കൂടി നിൽക്കുന്നു. കുമ്പള ഗ്രാമപഞ്ചായത്ത് പരിധിയിൽ കന്നുകാലി  കടത്തും മറ്റും ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴാണ് ഇത്തരത്തിൽ ഉടമസ്ഥർ കെട്ടിയിട്ട് പോറ്റാൻ നിവൃത്തിയില്ലാതെ കന്നുകാലികളെ തെരുവിലേക്ക് കയറൂരി വിടുന്നത്. കന്നുകാലിക്കൂട്ടം വലിയ ശല്യമായി തീർന്നതോടെ ബന്ധപ്പെട്ടവർക്ക് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാരും,സ്കൂൾ അധികൃതരും.

No comments