JHL

JHL

അപകട ഭീഷണി ഉയർത്തി അരിക്കാടി ടോൾ പ്ലാസ; ഇടപെടൽ ആവശ്യപ്പെട്ട് നാട്ടുകാർ

കുമ്പള: ദേശീയപാത 66-ലെ അരിക്കാടി ടോൾ പ്ലാസ അപകടഭീഷണി ഉയർത്തുന്നതായി നാട്ടുകാരുടെ പരാതി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ നിർദേശപ്രകാരം ടോൾ പ്ലാസയുടെ പ്രവർത്തനം നിർത്തിവെച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ഘടന പൊളിച്ചുനീക്കാനുള്ള നടപടികൾ ആരംഭിക്കാത്തതാണ് ആശങ്ക വർധിപ്പിക്കുന്നത്.

ഉപയോഗശൂന്യമായി ദേശീയപാതയുടെ മധ്യഭാഗത്ത് നിലനിൽക്കുന്ന ടോൾ പ്ലാസയിൽ ഇതിനകം നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അടുത്തിടെയുണ്ടായ അപകടവും പ്രദേശവാസികളുടെ ആശങ്ക ഇരട്ടിയാക്കിയിരിക്കുകയാണ്. അപകടസാധ്യത നിലനിൽക്കുന്നതിനാൽ ടോൾ പ്ലാസ അടിയന്തരമായി നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്.

അതേസമയം, അരിക്കാടി പ്രദേശത്ത് അനുവദിച്ച ഫുട് ഓവർ ബ്രിഡ്ജിന്റെ (FOB) നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പ്ലാസ പൊളിച്ചുമാറ്റരുതെന്ന നിലപാടും നാട്ടുകാർ മുന്നോട്ടുവയ്ക്കുന്നു. ടോൾ പ്ലാസ നീക്കം ചെയ്താലും സുരക്ഷിതമായ കാൽനടയാത്രാ സൗകര്യം ഒരുക്കിയില്ലെങ്കിൽ ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള ജനങ്ങൾ ഒറ്റപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് അവരുടെ ആശങ്ക. വിദ്യാർത്ഥികൾ, തൊഴിലാളികൾ, മുതിർന്ന പൗരന്മാർ തുടങ്ങി നൂറുകണക്കിന് ആളുകളാണ് ദിവസേന ദേശീയപാത മുറിച്ചുകടക്കുന്നത്.

അപകട ഭീഷണി ഒഴിവാക്കുന്നതിനും ഫുട് ഓവർ ബ്രിഡ്ജ് നിർമ്മാണം അടിയന്തരമായി ആരംഭിക്കുന്നതിനുമായി ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികാരികൾക്ക് നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്. ജനങ്ങളുടെ ജീവനും സുരക്ഷയും മുൻനിർത്തി വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യം.



No comments