JHL

JHL

മണൽകടത്തുകാർക്ക് വിവരങ്ങൾ ചോർത്തി; കുമ്പള പൊലീസ് സ്റ്റേഷനിലെ ആറ് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കുമ്പള : മണൽകടത്തുകാർക്ക് വിവരങ്ങൾ ചോർത്തി നൽകിയതിന് കുമ്പള പൊലീസ് സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥരെ ജില്ലാ പൊലീസ് മേധാവി ബി.വി. വിജയ ഭാരത് റെഡ്ഡി സസ്പെൻഡ് ചെയ്തു. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.എം. അബ്ദുൾ സലാം, എ.കെ. വിനോദ് കുമാർ, ലിനേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ എ.എം. മനു, എം.കെ. അനൂപ്, പൊലീസ് ജീപ്പ് ഡ്രൈവർ കൃഷ്ണപ്രസാദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഒരാളെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.

മൊഗ്രാൽ നദി,  ശ്രിയ നദി, മഞ്ചേശ്വരത്തെ തീരദേശം എന്നിവിടങ്ങളിൽ മണൽക്കടത്ത് വ്യാപകമാണെന്ന് പൊലീസ് മേധാവി പറഞ്ഞു. മണൽക്കടത്തുകാരെ പിടികൂടാൻ ഒന്നിലധികം സ്ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ട്. റെയ്ഡുകൾ നടത്തി മണൽ കടത്തുന്ന ട്രക്ക് ഉൾപ്പെടെ പിടിക്കുന്നുണ്ടെങ്കിലും പല സമയത്തും റെയ്ഡ് നടത്തുന്ന വിവരം ചോർന്നുപോകുന്നതിനാൽ കടത്തുകാർ രക്ഷപ്പെടുകയായിരുന്നു.

 കഴിഞ്ഞ മാസം അനധികൃത മണൽ കടത്തിന് ടിപ്പർ ലോറി ഡ്രൈവർ  അറസ്റ്റിലായതോടെയാണ് പൊലീസുകാരുടെ പങ്ക് വ്യക്തമായത്. സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരുമായി മൊയ്തീൻ നിരന്തരം ബന്ധപ്പെട്ടിരുന്നു എന്ന് അന്വേഷണത്തിൽ വ്യക്തമായി. സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

കുമ്പള സബ് ഇൻസ്പെക്ടർ ശ്രീജേഷ്, കാസർകോട് ഡിവൈഎസ്പി സി.കെ. സുനിൽ കുമാറിന് പൊലീസുകാരും മണൽ മാഫിയയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം ഡിവൈഎസ്പി റിപ്പോർട്ട് പൊലീസ് മേധാവിക്ക് കൈമാറി. ബുധനാഴ്ച രാത്രിയാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. ഇവർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവായി.

No comments