JHL

JHL

ഇടത് സർക്കാറിന്‍റെ ആരോഗ്യരംഗത്തെ അനാസ്ഥയുടെ ഒടുവിലത്തെ രക്തസാക്ഷിയാണ് ബിന്ദു -വെൽഫെയർ പാർട്ടി

 

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ ബിന്ദു എന്ന സ്ത്രീ കെട്ടിടം തകർന്ന് വീണ് മരണപ്പെട്ട സംഭവം അത്യധികം വേദനാജനകമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി. ഇടതുപക്ഷ സർക്കാറിന്‍റെ ആരോഗ്യരംഗത്തെ അനാസ്ഥയുടെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷി കൂടിയാണ് ബിന്ദു. ആരോഗ്യമന്ത്രി ഉൾപ്പെടെ സംസ്ഥാന മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർ അപകടസ്ഥലത്തുണ്ടായിരിക്കെ മണിക്കൂറുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നാണ് ബിന്ദു മരണപ്പെടുന്നത്. അങ്ങേയറ്റം പ്രതിഷേധാർഹമായ അനാസ്ഥയാണ് വിഷയത്തിൽ മന്ത്രിമാരുടെയും ബന്ധപ്പെട്ട അധികൃതരുടെയും ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 തിരുവനന്തപുരം മെഡിക്കൽ കോളേജ് ഉൾപ്പെടെ സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ നിജസ്ഥിതികൾ പല രീതിയിൽ പുറത്തുവന്നുകൊണ്ടിരിക്കുന്നു. നമ്പർ വൺ അവകാശവാദം ഊതിപ്പെരുപ്പിച്ച കുമിളയാണെന്ന് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വീണ ജോർജ് ഉടൻ രാജി വെക്കണം. ആരോഗ്യമന്ത്രിക്ക് തൽസ്ഥാനത്ത് തുടരാനുള്ള യാതൊരു ധാർമിക അവകാശവും ഇല്ല.

ബിന്ദുവിന്റെ കുടുംബത്തിന് അടിയന്തിര നഷ്ടപരിഹാരം നൽകണം. വീണ ജോർജിനെ തലസ്ഥാനത്ത് നിന്ന് മാറ്റി വിഷയത്തിൽ അന്വേഷണം നടത്തണം. സാധാരണക്കാരുടെ ആശ്രയമായ സർക്കാർ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിന് മരുന്നുകളും ചികിത്സ ഉപകരണങ്ങളും സേവനങ്ങളും സുരക്ഷിതത്വവും ഉറപ്പ് വരുത്താനുള്ള സത്വര നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


 

No comments