ചന്ദ്രയാൻ - 2 ആദ്യഘട്ടം വിജയകരം, കൃത്യസമയത്ത് ഭ്രമണപഥത്തിൽ, അഭിമാനത്തോടെ ഇന്ത്യ
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-2 പേടകത്തെയും വഹിച്ച് ഐ.എസ്.ആർ.ഒയുടെ ‘ഫാറ്റ്ബോയ്’ ജി.എസ്.എൽ.വി-മാർക്ക് ത്രീ (എം-1) റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്ന് ഉച്ചക്ക് 2.43നായിരുന്നു വിക്ഷേപണം.
ഒരാഴ്ച നീണ്ട കാത്തിരിപ്പിനും ആശങ്കകൾക്കുമൊടുവിൽ തകരാറുകൾ പരിഹരിച്ച് എല്ലാ പരിശോധനകളും പൂർത്തിയാക്കിയാണ് ചന്ദ്രയാൻ-രണ്ടിന്റെ യാത്ര. വിക്ഷേപിച്ച് 15ാം മിനിട്ടിൽ തന്നെ ചന്ദ്രയാൻ-2 മാർക്ക് ത്രീ റോക്കറ്റിൽ നിന്ന് വേർപ്പെട്ട് ഭൂമിയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്ക് 3,84,000 കിലോമീറ്ററാണ് ചന്ദ്രയാൻ-2 സഞ്ചരിക്കേണ്ട ദൂരം. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഒാർബിറ്റർ, റോവറിനെ സുരക്ഷിതമായി ചന്ദ്രോപരിതലത്തിലിറക്കുന്ന ലാൻഡർ (വിക്രം), പര്യവേക്ഷണം നടത്തുന്ന റോവർ (പ്രഗ്യാൻ) എന്നിവ ഉൾപ്പെടുന്ന ചന്ദ്രയാൻ-2 53 ദിവസങ്ങൾക്കു ശേഷം സെപ്റ്റംബർ ആറിന് ചന്ദ്രോപരിതലത്തിലിറങ്ങും.
ഭൂമിയുടെ ഭ്രമണപഥത്തിലെത്തുന്ന ചന്ദ്രയാൻ-2ന്‍റെ തുടർന്നുള്ള ദിവസങ്ങളിലെ പ്രവർത്തനങ്ങൾ ഐ.എസ്.ആർ.ഒ പുനഃക്രമീകരിച്ചിരുന്നു. ഇതുപ്രകാരം ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തുന്ന ചന്ദ്രയാൻ-2 ഭൂമിയെ 23 ദിവസം വലംവെക്കും. തുടർന്ന് ഭൂമിയിൽ നിന്ന് പുറപ്പെടുന്ന പേടകം ഏഴു ദിവസത്തെ യാത്രക്ക് ശേഷം ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ എത്തിച്ചേരും. ചന്ദ്രനെ 13 ദിവസം വലം വെക്കുന്ന ഒാർബിറ്റർ 43ാം ദിവസം ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്യാനുള്ള തയാറെടുപ്പുകൾ നടത്തും.
ഇതിനായി ഒാർബിറ്ററിൽ നിന്ന് വിക്രം എന്ന ലാൻഡർ ആദ്യം വേർപ്പെടും. തുടർന്ന് ലാൻഡർ ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തെ ലക്ഷ്യമാക്കി നീങ്ങും. നാലു മണിക്കൂർ കൊണ്ട് ഘട്ടംഘട്ടമായി േവഗത കുറച്ചെത്തുന്ന ലാൻഡർ സെൻസർ പരിശോധന നടത്തിയ ശേഷം ചന്ദ്രോപരിതലത്തിൽ സാവധാനം ലാൻഡ് ചെയ്തു. തുടർന്ന് അവസാന 15 മിനിട്ടിൽ ലാൻഡറിന്റെ വാതിൽ തുറക്കപ്പെടുകയും ചന്ദ്രനിൽ ഇറങ്ങുന്ന പ്രഗ്യാൻ എന്ന റോവർ ഉപരിതലത്തിൽ പര്യവേക്ഷണം നടത്തി തുടങ്ങും.
ഭ്രമണപഥത്തിൽ നിന്ന് പര്യവേക്ഷണ പേടകത്തെ ചന്ദ്രോപരിതലത്തിലേക്ക് ഇടിച്ചിറക്കാതെ, സോഫ്റ്റ് ലാൻഡിങ്ങിലൂടെയാണ് ലാൻഡർ സാവധാനം ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലിറങ്ങുക. തുടർന്ന് ലാൻഡറിന്റെ വാതിൽ തുറന്ന് സാവധാനം ചന്ദ്രനിലിറങ്ങുന്ന റോവർ ഉപരിതലത്തിലൂടെ ചലിച്ച് തുടങ്ങും. ചന്ദ്രോപരിതലത്തിൽ റോവറിനെ ഇറക്കാനുള്ള സെപ്റ്റംബർ ആറിലെ നാലു മണിക്കൂർ നീണ്ടുനിൽക്കുന്ന വിക്ഷേപണഘട്ടത്തിലെ അവസാന 15 മിനിറ്റാണ് ഏറെ നിർണായകം.
ഒരു വർഷം വരെ ഭ്രമണപഥത്തിൽ തുടരുന്ന ഒാർബിറ്റർ ചന്ദ്രന്‍റെ ചിത്രങ്ങൾ പകർത്തും. ചന്ദ്രോപരിതലത്തിലെ പ്രകമ്പനങ്ങളും താപനിലയും ലാൻഡർ പരിശോധിക്കും. 27 കിലോ ഭാരമുള്ള റോവർ ആണ് മണ്ണ് പരിശോധിക്കുക. 603 കോടി രൂപ ചെലവിലാണ് മൂന്നു ഭാഗങ്ങൾ ഉൾപ്പെട്ട 3.8 ടൺ ഭാരമുള്ള ചന്ദ്രയാൻ-രണ്ടിന്റെ പേടകം നിർമിച്ചത്. വിക്ഷേപണത്തിന് 375 കോടിയാണ് ചെലവ്. ജി.എസ്.എൽ.വിയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണ വാഹനമായ മാർക് 3 റോക്കറ്റിന് 640 ടൺ ഭാരവും 44 മീറ്റർ ഉയരവുമുള്ളത്.
ഉപഗ്രഹത്തെ ഇടിച്ചിറക്കുന്നതിന് പകരം ചന്ദ്രനിൽ സുരക്ഷിതമായി സേഫ് ലാൻഡിങ് നടത്തുകയാണെങ്കിൽ ഈ ശ്രമത്തിൽ വിജയിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന എന്നിവർ മാത്രമാണ് സേഫ് ലാൻഡിങ് വിജയകരമായി നടത്തിയത്.
2008 ഒക്ടോബർ 22ന് ഇന്ത്യ വിക്ഷേപിച്ച ആദ്യ ചാന്ദ്രദൗത്യമായിരുന്നു ചാന്ദ്രയാൻ ഒന്ന്. 386 കോടി രൂപയായിരുന്നു ഇതിന് ചെലവഴിച്ചത്.
Post a Comment