കാസർഗോഡ് ഹനാൻഷായുടെ സംഗീത പരിപാടിക്കിടെ വൻ തിക്കുംതിരക്ക്; നിരവധി പേർക്ക് പരിക്ക്
കാസർഗോഡ്(www,truenewsmalayalam.com): കാസർകോട് ഹനാൻഷായുടെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും. നിരവധി പേർക്ക് പരിക്കേറ്റു. പതിനഞ്ച് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം.
കാസർകോട് ഫ്ലീ സംഘടിപ്പിച്ച പ്രദർശനത്തോടനുബന്ധിച്ച് നടത്തിയ സംഗീത പരിപാടിക്കിടെയാണ് തിക്കും തിരക്കുമുണ്ടായത്.
ഗ്രൗണ്ടിൽ ഉൾക്കൊള്ളിക്കാനാകുന്നതിനേക്കാളും ആളുകൾ
പരിപാടി ആസ്വദിക്കാനെത്തിയതോടെയാണ് തിക്കും തിരക്കുമുണ്ടായത്. ടിക്കറ്റില്ലാതെ കൂടുതൽ ആളുകൾ ഗ്രൗണ്ടിനു പുറത്തും തടിച്ചുകൂടി.
ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി സ്ഥലത്ത് നേരിട്ടെത്തി പരിപാടി നിർത്തിവച്ചു. ആളുകളെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. നിലവിൽ തിരക്ക് നിയന്ത്രണ വിധേയമായതായി പൊലീസ് അറിയിച്ചു. പരിപാടിയെ തുടർന്ന് നഗരം മണിക്കൂറുകളോളം തിരക്കിൽപെട്ടു. ആംബുലൻസ് അടക്കമുള്ള വാഹനങ്ങളെ കടത്തിവിടാൻ പൊലീസ് പാടുപെട്ടു.
കാസർഗോഡ് ഷോയിൽ തിക്കുംതിരക്ക്: വേദനയോടെ പ്രതികരിച്ച് ഹനാൻഷാ
കാസർഗോഡ് നടന്ന സംഗീത പരിപാടിക്കിടെയുണ്ടായ അനിഷ്ട സംഭവത്തിലും തിക്കിലും തിരക്കിലും തന്റെ വിഷമം രേഖപ്പെടുത്തി ഗായകൻ ഹനാൻഷാ. പരിപാടി പൂർത്തീകരിക്കാൻ കഴിയാത്തതിലുള്ള വിഷമം അറിയിച്ച അദ്ദേഹം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
"ഒരുപാട് പ്രതീക്ഷകളോടെയാണ് ഒരു ഇടവേളക്ക് ശേഷം കാസർഗോഡ് എത്തിയത്. ഉച്ച മുതലേ ആളുകൾ പരിപാടിക്ക് എത്തിയിരുന്നു," ഹനാൻഷാ കുറിച്ചു. എന്നാൽ ഉള്ളിൽ ഉള്ളവരേക്കാൾ 2 ഇരട്ടി ആളുകൾ പുറത്തു ടിക്കറ്റില്ലാതെ നിൽക്കുകയായിരിന്നു.
"വേണ്ടുവോളം ആൾക്കാരെ ഉൾക്കൊള്ളിക്കാൻ സ്ഥലമില്ലാത്തതിനാലും പരിപാടി തുടർന്നാൽ കൂടുതൽ പ്രശ്നങ്ങളിലേക്ക് പോവുമെന്നതിനാലും പോലീസുമായി സഹകരിച്ച് വളരെ കുറച്ച് പാട്ടുകൾ മാത്രം പാടി മടങ്ങേണ്ടി വന്നു," അദ്ദേഹം വിശദീകരിച്ചു.
കാസർഗോഡിന്റെ സ്നേഹം എന്നും ഓർമ്മിക്കുമെന്നും, കൂടുതൽ സജ്ജമായ ഒരുക്കങ്ങളുള്ള ഒരു വേദിയിൽ വീണ്ടും കാണാമെന്ന പ്രതീക്ഷയോടെയാണ് മടങ്ങുന്നതെന്നും ഹനാൻഷാ കൂട്ടിച്ചേർത്തു.


Post a Comment