JHL

JHL

എസ് ഐ ആർ: ബി എൽ ഒ മാർക്ക് മേലുള്ള സമ്മർദ്ദത്തിൽ ദുരൂഹതയെന്ന് ആക്ഷേപം.

തിരുവനന്തപുരം(www.truenewsmalayalam.com) : എസ് ഐ ആറിൽ ബി എൽ ഒ യുടെ ആത്മഹത്യയിൽ സംസ്ഥാനത്ത് പ്രതിഷേധം കടുക്കുന്നതിനിടെ ധൃതി പിടിച്ചുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നടപടികളിലും, നിർദ്ദേശങ്ങളിലും ദുരൂഹതയുണ്ടെന്ന് ആക്ഷേപമുയരുന്നു.

 ഇന്ന് മുതൽ വ്യാഴാഴ്ച വരെ ബൂത്തുകളിൽ ബി എൽ ഒ മാർ കലക്ഷൻ സെന്ററുകൾ പ്രവർത്തിപ്പിക്കണമെന്നാണ് കലക്ടർമാർ വഴി ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക്(ഇ ആർ ഒ)നൽകിയ പുതിയ സർക്കുലറിൽ  ആവശ്യപ്പെട്ടിട്ടുള്ളത്. ഫോറം വിതരണം പൂർത്തിയാക്കി എന്ന് റിപ്പോർട്ട് കൊടുക്കാൻ നേരത്തെ തന്നെ മുകളിൽ നിന്ന് ബി എൽ ഒ മാർക്ക് സമ്മർദ്ദമുണ്ട്. വിതരണം പൂർത്തിയാക്കാതെ എങ്ങനെയാണ് റിപ്പോർട്ട് നൽകുകയെന്ന് ബി എൽ ഒ മാർ ചോദിക്കുന്നുമുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചത് പ്രകാരം ഡിസംബർ 4ന് മുമ്പ് എസ് ഐ ആർ നടപടി പൂർത്തിയാക്കാൻ കഴിയില്ലെന്ന് ബി എൽ ഒ മാർ ചൂണ്ടിക്കാട്ടുന്നുമുണ്ട്.എന്യൂമറേഷൻ ഫോമുകൾ 23ന് മുമ്പ് തിരികെ വാങ്ങണമെന്നാണ് കലക്ടർമാരുടെ സർക്കുലറിലുള്ളത്.ഇതിന് പിന്നാലെ ഡേറ്റ എൻട്രി ഭാരവും ബി എൽ ഒ മാരുടെ ചുമലിലുണ്ട്.
 
 ഫോം വിതരണവും, തിരികെ വാങ്ങലും മാത്രമല്ല ഭാരിച്ച ജോലി ഇനിയാണ് ബി എൽ ഒ മാർക്കുള്ളത്. ശേഖരിച്ച് ഫോമുകളിലെ വിവരങ്ങൾ മൊബൈൽ ആപ്പ് വഴി അപ്‌ലോഡ് ചെയ്യലാണ് അടുത്ത പണി.ഒരു വോട്ടറുടെ ഫോം അപ്‌ലോഡ് ചെയ്യാൻ ചുരുങ്ങിയത് 10 മുതൽ 15 മിനിറ്റ് വരെ വേണം. ആയിരത്തിലധികം പേരുള്ള ഒരു വാർഡിലെ മുഴുവൻ വിവരങ്ങളും ഡിജിറ്റലൈസ് ചെയ്യാൻ കൂടുതൽ സമയം ആവശ്യവുമാണ്.ഇത് നിശ്ചയിച്ച സമയപരിതിക്കുള്ളിൽ ചെയ്തുതീർക്കാനാ വില്ലെന്ന നിലപാടിലാണ് ബി എൽ ഒ മാർ. മുകളിൽ നിന്നുള്ള സമ്മർദ്ദത്തിൽ കടുത്ത ആശങ്കയിലാണ് ബി എൽ ഒ മാർ.

അതിനിടെ എസ്ഐആർ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള മുസ്ലിംലീഗിന്റെയും, സംസ്ഥാന സർക്കാറിന്റെയും കേസ് സുപ്രീംകോടതി പരിഗണിക്കുന്ന വേളയിൽ എസ്ഐആർ നടപടികൾ പൂർത്തിയായെന്നും മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്നും സ്ഥാപിക്കാനാണ് ഈ വെപ്രാളമെന്ന് വിമർശനം ഉയരുന്നുണ്ട്.

 ബി എൽ ഒ മാരുടെ ജോലിസമർദ്ദത്തിന് പിന്നാലെ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാറുടെ ഭീഷണിയും ഇപ്പോൾ ചർച്ചയാവുന്നുണ്ട്. എന്യൂമറേഷൻ ഫോം  50% വിതരണം പൂർത്തിയാക്കാത്ത ബി എൽ ഒ മാർക്കെതിരെ ജനപ്രാതിനിധ്യ നിയമം അനുശാസിക്കുന്ന ശിക്ഷാനടപടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.ഫോറം വിതരണത്തിൽ വീഴ്ച വരുത്തി എന്ന് ആരോപിച്ച് ചിലയിടങ്ങളിൽ ബി എൽ ഒ മാർക്ക് കാരണം കാട്ടിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.

 തെരഞ്ഞെടുപ്പ് കമ്മീഷന്റെ ധൃതി പിടിച്ചുള്ള നടപടി ബിഹാറിലും,തൃശ്ശൂരിലും പരീക്ഷിച്ചത് പോലെയുള്ള വോട്ട് കൊള്ളയ്ക്കാണെന്ന് ഇതിനകത്ത് തന്നെ രാഷ്ട്രീയപ്പാർട്ടികൾ ആരോപണവുമായി രംഗത്തു വന്നിട്ടുമുണ്ട്.വരും നാളുകളിൽ കേരളത്തിലും എസ് ഐ ആർ വലിയ വിവാദങ്ങൾക്ക് വഴിവെക്കുമെന്നതിൽ സംശയമില്ല.ഇതുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതിയിലെ കേസ് വിധിയും നിർണായകവുമാണ്.

No comments