ഹൈവേ വികസനത്തോടെ വൻ അപകട സാധ്യത കാണുന്നുവെന്ന് നാട്ടുകാർ; മൊഗ്രാൽ പാലം പൊളിച്ച് മൂന്ന് വരി പാതയാക്കി പുനർനിർമിക്കണമെന്ന ആവശ്യം ശക്തമാവുന്നു
മൊഗ്രാൽ(www.truenewsmalayalam.com) :ചെങ്കള- തലപ്പാടി റീച്ചിലെ റോഡ് വികസനം പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന തരത്തിൽ അനുദിനം നീങ്ങിക്കൊണ്ടിരിക്കുന്നതോടൊപ്പം മൊഗ്രാൽ പാലം പുനർ നിർമ്മിക്കാതെ ഹൈവേ നിർമ്മാണം പൂർത്തിയാക്കാനുള്ള അധികൃതരുടെ നീക്കം വൻ പ്രതിഷേധത്തിന് കാരണമാകുന്നു.
പ്രസ്തുത റീച്ചിൽ കാസറഗോഡ് നിന്ന് തലപ്പാടി ഭാഗത്തേക്ക് സ്ലിപ്പ് റോഡ് കഴിഞ്ഞാൽ അവിടെനിന്ന് മൊഗ്രാൽ പാലം വഴി പോകാൻ സർവീസ് റോഡോ നടപ്പാതയോ ഇല്ലാത്തത് ജനങ്ങൾ ഭീതിയോടെയാണ് നോക്കിക്കാണുന്നത്.
മാത്രമല്ല ഇവിടെ ശാസ്ത്രീയമായ ഡ്രൈനേജ് സംവിധാനമില്ലാത്തതും ദുരിതം ഇരട്ടിപ്പിക്കും. ഇത് മൂലം,ഏറെ കോളിളക്കം സൃഷ്ടിച്ച ശിരൂരിൽ നടന്ന ലോറി അപകടത്തിന് സമാനമായ അപകടങ്ങൾ ഭാവിയിൽ സംഭവിച്ചേക്കാനും സാധ്യതയുണ്ട്.
മഞ്ചേശ്വരം നിയോജക മണ്ഡലത്തിന്റെ കവാടമായ മൊഗ്രാൽ പാലം പുനർനിർമ്മിക്കാത്തതുമൂലം ഇവിടെയെത്തുമ്പോൾ മൂന്നു വരി ഹൈവേ എന്നത് രണ്ടുവരിയായി ചുരുങ്ങുകയും ചെയ്യുന്നു.
കണ്ണൂരിൽ നിന്നടക്കം വിവിധ ആവശ്യങ്ങൾക്കായി മംഗലാപുരത്തേക്ക് നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പാലത്തിലെത്തുമ്പോൾ പൊടുന്നനെ പാത രണ്ടായി ചുരുങ്ങുന്നത് വേഗതയിൽ വരുന്ന വാഹനങ്ങൾ പരസ്പരം കൂട്ടിമുട്ടി വൻ അപകടങ്ങളിൽ ചെന്ന് ചാടാനുള്ള സാധ്യത ഏറെയാണ്. തൊട്ടടുത്ത കർണാടകയിൽ സമാന രീതിയിലുള്ള നിർമ്മാണം മൂലം ജീവൻ കവർന്നെടുത്ത വൻ അപകടം സംഭവിച്ചതുമാണ്.
വിദ്യാഭ്യാസ- കച്ചവട- ആശുപത്രി ആവശ്യങ്ങൾക്കായി ആയിരക്കണക്കിന് വാഹനങ്ങൾ ദിനംപ്രതി മംഗലാപുരത്തേക്ക് ചീറിപ്പായുന്ന പാതയായതിനാൽ ഈ അശാസ്ത്രീയമായ നിർമ്മാണത്തെ ഭയാശങ്കയോടെയാണ് ജനങ്ങൾ നോക്കിക്കാണുന്നത്. പഴയ മൊഗ്രാൽ പാലം പൊളിച്ച് മൂന്നു വരിയാക്കി പുനർ നിർമ്മിക്കുകയും സർവീസ് റോഡ് സ്ഥാപി ക്കുകയും ചെയ്താൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂ വെന്നാണ് നാട്ടുകാർ പറയുന്നത്.
വൻ അപകട സാധ്യത മുന്നിൽക്കണ്ട്, മൊഗ്രാൽ പാലം പൊളിച്ച് മൂന്നുവരിയാക്കി പുനർ നിർമ്മിച്ച് ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് മൊഗ്രാൽ ദേശീയ വേദി പ്രസിഡണ്ട് ടി.കെ അൻവർ,ജനറൽ സെക്രട്ടറി എം.എ മൂസ എന്നിവർ ആവശ്യപ്പെട്ടു.
Post a Comment