JHL

JHL

തീരദേശ പോലീസ് നിരീക്ഷണമില്ല; കടൽ തിരമാലകളിൽ പെട്ട അപകടമരണങ്ങൾ മൊഗ്രാൽ തീരത്ത് തുടർക്കഥയാവുന്നു


മൊഗ്രാൽ(www.truenewsmalayalam.com) : കടലിൽ ഇറങ്ങിയുള്ള കുളി ഇങ്ങനെയൊരു ദുരന്തം ഉണ്ടാകുമെന്ന് ബാംഗ്ലൂരിൽ നിന്ന്  മൊഗ്രാൽ ബീച്ചിലെത്തിയ വിനോദസഞ്ചാരികൾ കരുതിയിരുന്നില്ല. കുടുംബസമേതം എത്തിയ ഇവരിൽ ബാംഗ്ലൂർ ജയനഗർ സ്വദേശി മീർ മുഹമ്മദ് ഷാഫിയാണ് അടുത്തിടെ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടത്. ഇത് മൊഗ്രാൽ തീരത്തെ ഇത് മൂന്നാമത്തെ മരണമാണ്.

 ഖലീൽ കൊപ്പളം,അർഷാദ് പെർവാഡ് എന്നിവരാണ് നേരത്തെ മരണപ്പെട്ട യുവാക്കൾ. ഓരോ മരണവും കുടുംബത്തിനുണ്ടാക്കുന്ന മുറിവ് ചെറുതല്ല. കുടുംബാംഗങ്ങളുടെ തേങ്ങൽ ഇപ്പോഴും മാറിയിട്ടില്ല.

മൊഗ്രാൽ തീരത്ത് കടലിൽ തിരമാലകളിൽ പെട്ട് മരണപ്പെട്ട ഖലീൽ കൊപ്പളം,അർഷാദ് പെർവാഡ്,മീർ മുഹമ്മദ് ഷാഫി ബാംഗ്ലൂർ.

കടലിൽ വീണ ഫുട്ബോൾ എടുക്കാൻ കടൽ ഇറങ്ങിയ ഖലീലിന്റെയും, മത്സ്യബന്ധനത്തിന് വലയിടാൻ കടലിൽ ഇറങ്ങിയ അർഷാദിന്റെയും മൃതദേഹമാണ് അന്ന് മക്കളെ കാത്തിരുന്ന വീട്ടുകാർക്ക് ലഭിച്ചത്.

ആ തേങ്ങലിൽ നിന്ന് നാടും,നാട്ടുകാരും, കുടുംബാംഗങ്ങളും ഇതുവരെ മുക്തരായിട്ടില്ല. രണ്ട് കുടുംബങ്ങളുടെ ഏക അത്താണിയായിരുന്നു ഈ രണ്ട് യുവാക്കളും. അതിനിടയിലാണ് ബാംഗ്ലൂർ സ്വദേശിയുടെ മരണവും. കുളിക്കുന്നതിനിടയിൽ ഒഴുക്കിൽ പെടുകയായിരുന്നു.

 ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോഴും കടലിൽ"കളിക്കാനും കുളിക്കാനും'ഇറങ്ങുന്ന വിദ്യാർത്ഥികൾ അടക്കമുള്ള യുവാക്കൾക്ക് ഒരു കുറവുമില്ല എന്നത് നാട്ടുകാരെ ഭയപ്പെടുത്തുന്നുണ്ട്.

സ്കൂൾ,കോളേജുകൾ വിട്ടാൽ ബൈക്കുകളിലും, കാറുകളിലുമായി വിദ്യാർത്ഥികൾ നേരെ വരുന്നത് കടപ്പുറത്തേക്കാണ്.അതും യൂണിഫോമിൽ തന്നെ. യാതൊരു സുരക്ഷാസംവിധാനവും ഇല്ലാതെയുള്ള കടലിൽ ഇറങ്ങിയുള്ള "കുളി''പലപ്പോഴും നാട്ടുകാരാണ് ഇടപെട്ട് വിദ്യാർത്ഥികളെ പിന്തിരിപ്പിക്കുന്നത്.

 വിദ്യാർത്ഥികൾക്ക് പുറമെ കുടുംബസമേതം എത്തുന്ന കുട്ടികൾ വരെ കടലിറങ്ങി കുളിക്കുകയും കളിക്കുകയും ചെയ്യുന്നു.കടൽ തിരമാലകൾക്കിടയിൽ വലിയ ചതിക്കുഴികൾ ഉള്ള കാര്യം ഇവരൊന്നും അറിയുന്നുമില്ല.

 അതേപോലെ തന്നെയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന അന്യസംസ്ഥാന തൊഴിലാളികളും കടലിൽ ഇറങ്ങി കുളിക്കുന്നത്. ഇവർക്ക് പലർക്കും നീന്താൻ പോലും അറിയാത്തവരാണ്. തീരദേശവാസികൾ  തന്നെയാണ് അപകടാവസ്ഥ പറഞ്ഞു മനസ്സിലാക്കി കൊടുത്ത് ഇത്തരം ആളുകളെ കടലിൽ ഇറങ്ങി കുളിക്കുന്നതിനെ പിന്തിരിപ്പിക്കുന്നത്.

 വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും സൂര്യാസ്തമനം കാണാനും,തീരത്തെ സൗന്ദര്യം ആസ്വദിക്കാനും നൂറുകണക്കിനാളുകളാണ് കുടുംബസമേതയും, അല്ലാതെയും തീരത്തെത്തുന്നത്.  ഇവർക്കൊപ്പം കുട്ടികളുമുണ്ടാകും. കടപ്പുറത്ത് വൈകുന്നേരങ്ങളിൽ ഫുട്ബോൾ കളിക്കാൻ എത്തുന്ന യുവാക്കളും ഏറെയാണ്.

 കടലിൽ ഇറങ്ങിയുള്ള "കുളിയും കളിയും''തടയാൻ തീരേദേശ പോലീസ് നിരീക്ഷണം വേണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതിന് ജില്ലയിലെ തീരദേശ പോലീസ് സംവിധാനം പ്രയോജനപ്പെടുത്തണമെന്നും നാട്ടുകാർ പറയുന്നു.


No comments