ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ് വൻ അപകടം ; പത്ത് മൃതദേഹങ്ങൾ കണ്ടെത്തി
ഋഷികേശിലും ഹരിദ്വാറിലും ജാഗ്രത നിർദേശവും നൽകി. പ്രദേശത്ത് മിന്നൽ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നദിയുടെ കരയിലെ നിരവധി വീടുകൾ നശിച്ചിട്ടുണ്ട്.
ഇന്തോ- ടിബറ്റർ ബോർഡർ പൊലീസും ദുരന്ത നിവാരണ സേനയും സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അളകനന്ദ നദിയുടെ തീരത്തുള്ളവരോട് ഒഴിയാൻ നിർദേശം നൽകി.
വെള്ളപ്പൊക്കത്തിൽ മരിച്ച പത്ത് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. പ്രദേശത്ത് കര-വ്യോമസേനകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. നൂറിലധികം പേരെയാണ് ഇവിടെ കാണാതായിരിക്കുന്നത്.
ജോഷിമഠ് പ്രദേശത്ത് സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെ (എസ്.ഡി.ആർ.എഫ്) ടീമുകളെ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യൻ സൈന്യത്തിന്‍റെ ആറ് നിരകളായി 600ഓളം ഉദ്യോഗസ്ഥർ ഇതിനകം തന്നെ പ്രളയബാധിത പ്രദേശങ്ങളിലെത്തി. ഹെലികോപ്ടറുകളും രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. ഇതോടൊപ്പം മെഡിക്കൽ സംഘങ്ങളും മേഖലയിലെത്തി.
ഇന്ത്യൻ വ്യോമസേനയുടെ മൂന്ന് ഹെലികോപ്ടറുകൾ ഡെറാഡൂണിലും സമീപ പ്രദേശങ്ങളിലും രക്ഷാപ്രവർത്തനത്തിനായി നിലയുറപ്പിച്ചിട്ടുണ്ട്. ആവശ്യാനുസരണം കൂടുതൽ ഹെലികോപ്ടറുകളെ വിന്യസിക്കും. വെള്ളപ്പൊക്കം ഉണ്ടായതിന് തൊട്ടുപിന്നാലെ ഇന്തോ-ടിബറ്റൻ ബോർഡർ പട്രോളിംഗ് (ഐ.ടി.ബി.പി) ഉദ്യോഗസ്ഥർ തപോവൻ, റെനി പ്രദേശങ്ങളിൽ എത്തിയിരുന്നു. ചമോലിയിലെ തപോവന് സമീപം തുരങ്കത്തിൽ കുടുങ്ങിയ 16 പേരെയും ഐ.ടി.ബി.പി രക്ഷപ്പെടുത്തി.
Post a Comment