JHL

JHL

ഉദ്യോഗാര്‍ഥികളുടെ ആവശ്യങ്ങള്‍ തള്ളി സര്‍ക്കാര്‍; സിപിഒ റാങ്ക് ലിസ്റ്റ് നീട്ടില്ല

 


തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ തള്ളി. സിവില്‍ പോലീസ് ഓഫീസര്‍ (സിപിഒ) റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ലാസ്റ്റ് ഗ്രേഡുകാരുടെ ആവശ്യവും നിരാകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഉദ്യോഗാര്‍ഥികളുമായി ഉദ്യോഗസ്ഥ തലത്തില്‍ നടത്തിയ ചര്‍ച്ചയുടെ തീരുമാനങ്ങളാണ് ഉത്തരവായി സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ളത്.

സിപിഒ ലിസ്റ്റിലെ 7580 പേരില്‍ 5609 പേര്‍ക്ക് നിയമനം നല്‍കി. 74 ശതമാനത്തിലധികം പേര്‍ക്ക് നിയമനം നല്‍കിയതിനാല്‍ അത് ഇനി നീട്ടി നല്‍കാനാവില്ല. 1200 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന  ഉദ്യോഗാര്‍ഥികളുടെ വാദം തെറ്റാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടി ഉത്തരവില്‍ പറയുന്നു. 

ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിന്റെ കാലാവധി 4-8-2021 വരെ നീട്ടിയിട്ടുള്ളതാണ്. ഈ ലിസ്റ്റില്‍ 6000 പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് വരുന്ന ഒഴിവുകളില്‍ ഈ ലിസ്റ്റില്‍ നിന്ന് നിയമനം നല്‍കാമെന്ന ഉറപ്പും ഉത്തരവില്‍ പറയുന്നുണ്ട്. എല്‍ജിഎസ് റാങ്ക് ലിസ്റ്റുകാര്‍ക്ക് രേഖമൂലം സര്‍ക്കാര്‍ നല്‍കിയ ഈ ഉത്തരവ് ഒരു ആശ്വാസമാണ്. ഒഴിവുകള്‍ സമയബന്ധിതമായി റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.ജോസാണ് കഴിഞ്ഞ ദിവസം ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തിയത്.


No comments