ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത കേസിൽ 11 മലയാളി വിദ്യാർഥികളെ മംഗളൂരു പോലീസ് അറസ്റ്റുചെയ്തു
മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദേര്‍ളക്കട്ടയില്‍ അഞ്ച് മലയാളി വിദ്യാര്‍ഥികളെ മംഗളൂരുവിലെ കോളേജില്‍ ക്രൂരമായി റാഗിംഗിന് വിധേയരാക്കിയ കേസില്‍ കാസര്‍കോട് സ്വദേശികളടക്കം 11 നഴ്‌സിങ്ങ്-ഫിസിയോതെറാപ്പി വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ചിറ്റാരിക്കാല്‍ കടുമനേരിയിലെ ജോഫിന്‍ റോയിച്ചന്‍(19), വടകര പാലയാട് പടിഞ്ഞാറെക്രയിലെ മുഹമ്മദ് ഷമാസ്(19), വടകര ചിമ്മത്തൂര്‍ സ്വദേശി ആസിന്‍ ബാബു(19), കോട്ടയം അയര്‍കുന്നത്തെ റോബിന്‍ബിജു(20), വൈക്കം എടയാര്‍ സ്വദേശി ആല്‍വിന്‍ ജോയ്(19), മഞ്ചേരി പയ്യനാട് സ്വദേശി ജബിന്‍ മെഹ്‌റൂഫ്(21), കോട്ടയം ഗാന്ധിനഗര്‍ സ്വദേശി ജെറോണ്‍ സിറിള്‍(19), പത്തനംതിട്ട മങ്കാരം സ്വദേശി മുഹമ്മദ് സുറാജ്(19), മലപ്പുറം തിരൂരങ്ങാടി മമ്പറത്തെ അബ്ദുല്‍ബാസിത്(19), കാഞ്ഞങ്ങാട് ഇരിയ സ്വദേശി അബ്ദുള്‍ അനസ് മുഹമ്മദ്(21), ഏറ്റുമാനൂര്‍ കാണക്കാരിയിലെ കെ.എസ് അക്ഷയ്(19) എന്നിവരെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ദേര്‍ളക്കട്ട കണച്ചൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ നഴ്സിങ്ങ്-ഫിസിയോതെറാപ്പി വിദ്യാര്‍ഥികളാണ് ഇവര്‍. ഇതേ കോളേജില്‍ ഇത്തവണ പ്രവേശനം നേടിയ അഞ്ച് മലയാളിവിദ്യാര്‍ഥികളെ പ്രതികള്‍ ക്രൂരമായ റാഗിങ്ങിന് വിധേയരാക്കിയെന്നാണ് കേസ്. എതിര്‍ത്തപ്പോള്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. റാഗിങ്ങിന് ഇരകളായ വിദ്യാര്‍ഥികള്‍ കോളേജ് അധികൃതര്‍ക്കാണ് പരാതി നല്‍കിയിരുന്നത്. ഈ പരാതി പൊലീസിന് കൈമാറിയതോടെയാണ് കേസെടുത്തത്. ഇനി ഈ കേസില്‍ ഏഴുവിദ്യാര്‍ഥികള്‍ കൂടി പിടിയിലാകാനുണ്ട്. ഇവരെല്ലാം ഒളിവില്‍ പോയിരിക്കുകയാണ്.
Post a Comment