JHL

JHL

കോഴിമുട്ട ഏഴു രൂപ, തക്കാളി 50 ലേക്ക്, മുരിങ്ങക്ക 500 രൂപ കവിഞ്ഞു: പച്ചക്കറി വിലകയറ്റം വാനോളം: തദ്ദേശ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടാതെ മുന്നണികൾ


കാസർഗോഡ്(www.truenewsmalayalam.com) : പ്രാദേശിക വിഷയങ്ങൾ മാത്രം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ രാഷ്ട്രീയപ്പാർട്ടികൾ ചർച്ച ചെയ്യപ്പെടുമ്പോൾ സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില നാൾക്കുനാൾ വർദ്ധിച്ചു വരുമ്പോൾ  ഈ വിഷയം ചർച്ച ചെയ്യാപ്പെടാതെ പോകുന്നതിൽ വോട്ടർമാരായ വീട്ടമ്മമാർക്ക് നീരസം.

 റോഡ് തരാം,വീട് തരാം,വെളിച്ചമെ ത്തിക്കാം, കുടിവെള്ളസൗകര്യമൊരുക്കാം,പെൻഷൻ തരാമെന്നൊക്കെയുള്ള മോഹന വാഗ്ദാനങ്ങളാണ് സ്ഥാനാർത്ഥികൾ വോട്ടർമാർക്ക് നൽകുന്നത്. ഇതിനിടയിൽ അവശ്യസാധനങ്ങളുടെ വില വാനോളം ഉയർച്ചയിലായത് മുന്നണികൾ കാണാതെ പോകുന്നതാണോ, കണ്ടില്ലെന്ന് നടിക്കുന്നതാണോ എന്നാണ് വീട്ടമ്മമാരുടെ ചോദ്യം. 

ഭക്ഷ്യവസ്തുക്കളുടെ വിലയിൽ പൊതു വിപണിയിൽ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.പഴം പച്ചക്കറി വിലയിൽ ഇടയ്ക്കിടെ ഉയർച്ചയും, താഴ്ചയും ഉണ്ടാകുന്നുണ്ടെങ്കിലും അരി,മുളക്,പയർ വർഗ്ഗങ്ങൾ തുടങ്ങിയ നിത്യോപയോഗ ഭക്ഷ്യസാധനങ്ങളിൽ മാസങ്ങളോളമായി വിലയിടിവ് ഉണ്ടാകുന്നില്ല. വർദ്ധനവ് മാത്രമേ ഉണ്ടാകുന്നുള്ളൂവെന്ന് ഉപഭോക്താക്കൾ പറയുന്നു.

 ഏതാനും ദിവസമായി കോഴി വില 115 മുതൽ 120 വരെയായി കുറഞ്ഞിട്ടുണ്ടെങ്കിലും കോഴിമുട്ട ഒന്നിന് 7 രൂപ മുതൽ 7.50 വരെയാണ് ചില്ലറ മാർക്കറ്റ് വില. മൊത്ത വ്യാപാരികൾ 6.50നാണ് ചില്ലറ വ്യാപാരികൾക്ക് മുട്ട നൽകുന്നത്.ശബരിമല സീസൺ തുടങ്ങുമ്പോൾ വില കുറയാറാണ് പതിവെങ്കിൽ ഇത്തവണ വില കൂടുന്ന അവസ്ഥയാണെന്ന് വ്യാപാരികൾ തന്നെ സമ്മതിക്കുന്നു.

 മുരിങ്ങക്കായ ഇല്ലാത്ത സാമ്പാറാണ് ഇപ്പോൾ വീട്ടമ്മമാർ ഉണ്ടാക്കുന്നത്.ഏതാനും മാസം മുമ്പ് ഉണ്ടായ അതേ വില കയറ്റമാണ് മുരിങ്ങക്കോലിന് ഉണ്ടായിരിക്കുന്നത്. ഇപ്പോൾതന്നെ കിലോ 500 രൂപയായി.ഇത് 600 ലേക്കെത്തുമെന്ന് വ്യാപാരികൾ പറയുന്നുമുണ്ട്. രണ്ടുമാസം മുമ്പ് മുരിങ്ങക്കോലിന് 80 രൂപയായിരുന്നു വില. തക്കാളി വില 30ല്‍ നിന്ന് 60ലേക്ക് എത്തി. ഇത് സെഞ്ച്വറിയിലേക്കെ ത്തുമെന്ന് പറയുന്നുണ്ട്. തമിഴ്നാട്ടിലുണ്ടായ കനത്ത മഴയും കൃഷി നാശവുമാണ് ഇതിന് കാരണമായിട്ടുള്ളത്.  

കഴിഞ്ഞമാസം വരെ തക്കാളി വില 15 രൂപ 20 രൂപ എന്നീ ക്രമത്തിലായിരുന്നു. ഉള്ളി വിലയിലും നേരിയ വർദ്ധനവുണ്ട്.എല്ലാ പച്ചക്കറികളും തമിഴ്നാട്ടിൽ നിന്നാണ് കേരളത്തിൽ എത്തുന്നത്.മൊത്ത കച്ചവടക്കാർ മനപ്പൂർവ്വം കൃത്രിമ വിലകയറ്റം സൃഷ്ടിക്കുകയാണെന്നാണ് ആക്ഷേപവും ഉയരുന്നുണ്ട്.തദ്ദേശ തെരഞ്ഞെടുപ്പുനിടയിൽ വിപണിയിൽ ഇടപെടൽ നടത്താൻ സർക്കാറിന്റെ ഭാഗത്ത് നിന്ന് നടപടികൾ ഉണ്ടാകുന്നുമില്ല.

 പച്ചക്കറി വിപണി വില ഇങ്ങനെ:പച്ചമുളക് 60,ഉരുളക്കിഴങ്ങ് 30,ഇഞ്ചി 88,കക്കിരി 36, കോവയ്ക്ക 60,പയർ 70, ബീൻസ് 60,വെണ്ടക്ക 60, കാരറ്റ് 70, ബീറ്റ്റൂട്ട് 56, കാബേജ് 32,കൈപ്പക്ക 60,പടവലം 40,ചേന 45, മത്തൻ 32,കുമ്പളങ്ങ 30, ചെറുനാരങ്ങ 60,ദാരപ്പീര 56,കോളിഫ്ലവർ 60.


No comments