44 കിലോ കഞ്ചാവുമായി ഏഴംഗ സംഘം മംഗളൂരുവില്‍ പിടിയില്‍
മംഗളൂരു (www.truenewsmalayalam.com): 44 കിലോ കഞ്ചാവുമായി ഏഴംഗ സംഘം പിടിയിൽ . മംഗളൂരുവിലേക്കും കാസര്‍കോട്ടേക്കും വിതരണത്തിനായി കടത്തുകയായിരുന്ന 44 കിലോയിലേറെ കഞ്ചാവുമായി ഏഴംഗസംഘത്തെയാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കടത്താനുപയോഗിച്ച മൂന്ന് വാഹനങ്ങളും ഏഴ് മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബണ്ട്വാള്‍ സ്വദേശികളായ അസീസ് (44), മൊഹിയുദ്ദീന്‍ ഹാഫിസ് (34), തെലുങ്കാനയില്‍ നിന്നുള്ള വിട്ടല്‍ ചവാന്‍ (35), ബിദാറിലെ സഞ്ജു കുമാര്‍ (34), കല്ലപ്പ (40) എന്നിവരെ കൊണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് പിടികൂടിയത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച രണ്ട് കാറുകളും 40 കിലോ കഞ്ചാവും ഏഴ് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയ പൊലീസ് ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ബണ്ട്വാള്‍ സ്വദേശി മുഹമ്മദ് ഹാഫിസ് (23), ഗുരുപൂര്‍ സ്വദേശി സന്ദീപ് എന്നിവരെയും അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് നാലുകിലോയിലേറെ കഞ്ചാവ് പിടികൂടി. ബിദാര്‍, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് രണ്ട് കാറുകളിലായി മംഗളൂരു നഗരത്തില്‍ വന്‍തോതില്‍ കഞ്ചാവ് എത്തിച്ചതായുള്ള വിവരം മംഗളൂരു സിറ്റി പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. കഞ്ചാവിന് പുറമെ രണ്ട് കാറുകള്‍, ഒരു സ്‌കൂട്ടര്‍, വിലപിടിപ്പുള്ള ഏഴ് മൊബൈല്‍ ഫോണുകള്‍ എന്നിവയാണ് രണ്ട് കേസുകളിലുമായി കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ പ്രതികള്‍ക്കെതിരെ നിരവധി കഞ്ചാവ് കേസുകള്‍ നിലവിലുണ്ട്. ഹഫീസിനെതിരെ കൊണാജെ പൊലീസ് സ്റ്റേഷനില്‍ ആറ് കേസുകളാണുള്ളത്. സഞ്ജു കുമാറിനെതിരെ ആന്ധ്രയില്‍ നിരവധി കേസുകളുണ്ട്. കല്ലപ്പ, വിട്ടല്‍ ചവാന്‍ എന്നിവര്‍ക്കെതിരെ ആന്ധ്രയില്‍ കൊലപാതകക്കേസുമുണ്ട്. കഞ്ചാവ് മംഗളൂരുവിലേക്കും കാസര്‍കോട്ടേക്കും കടത്താനാണ് ഉദ്ദേശിച്ചതെന്ന് പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തി.
Post a Comment