JHL

JHL

മലപ്പുറത്ത് മുസ്ലിം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു,മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ


 മലപ്പുറം: കീഴാറ്റൂർ ഒറവുംപുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ഒറവുംപുറം സ്വദേശി ആര്യാടൻ സമീറാണ് മരിച്ചത്. 29 വയസ്സായിരുന്നു. രാഷ്ട്രീയ കൊലപാതകം ആണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. എന്നാൽ കുടുംബ വഴക്ക് ആണെന്ന നിലപാടിൽ ആണ് ഇടത് പക്ഷം. മേഖലയിൽ ഇരു വിഭാഗങ്ങളും തമ്മിൽ തെരഞ്ഞെടുപ്പ് സമയത്ത് തർക്കം ഉണ്ടായിരുന്നു. ചെറിയ സംഘർഷങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിൻ്റെ തുടർച്ച ആണ് ഇന്നലത്തെ സംഭവം.

ലീഗ് അനുഭാവികൾ ആയ ആര്യാടൻ വീട്ടുകാരും ഇടത് അനുഭാവികൾ ആയ കിഴക്കും പറമ്പിലുകാരും തമ്മിൽ ആണ് പ്രശ്നങ്ങൾ. ഈ മാസം നാലാം തീയതി പ്രകടനം നടത്തുന്നതിനിടെ പ്രകോപനപരമായി കൊടി വീശിയത് ആണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനെ ചൊല്ലി പലവട്ടം തർക്കം ഉണ്ടായി. തുടർന്ന് പൊലീസും പള്ളി കമ്മിറ്റി ഭാരവാഹികളും സമവായ ശ്രമങ്ങൾ നടത്തി.

ഇന്നലെ രാത്രിയിലും ഒറവുംപുറം അങ്ങാടിയിൽ രണ്ട് കുടുംബങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. ഇത് സംഘർഷത്തിലേക്ക് എത്തുകയായിരുന്നു. തടയാൻ ചെന്നപ്പോഴാണ് ബന്ധു കൂടിയായ സമീറിന് കുത്തേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഘർഷത്തിൽ ഹംസ എന്ന ആൾക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ മൂന്ന് പേരെ മേലാറ്റൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഒറവംപുറം സ്വദേശികളായ നിസാം, അബ്‌ദുൽ മജീദ്, മൊയീൻ എന്നിവരാണ് കസ്റ്റഡിയിൽ.

ഇന്നലെ നടന്നത് രണ്ട് കുടുംബങ്ങൾ തമ്മിൽ ഉള്ള തർക്കം ആണെങ്കിലും അതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ട് എന്നാണ് മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വം പറയുന്നത്. മുൻപ് ഉണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ച ആണ് ഇത് എന്നും സമീർ ലീഗ് പ്രവർത്തകൻ ആയിരുന്നു എന്നും പ്രാദേശിക നേതൃത്വം വ്യക്തമാക്കി. എന്നാൽ കുടുംബ വഴക്ക് ആണ് ഇതെന്നും കരുതി കൂട്ടി ഉള്ള കൊലപാതകം അല്ലെന്നും ഇടത് പക്ഷം പറയുന്നു. രാഷ്ടീയ കൊലപാതകം അല്ലെന്ന് ആണ് പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ.


No comments