മംഗളൂരുവിൽ ഹണി ട്രാപ്പ് ; മലയാളി യുവതികളടക്കം നാല് പേർ പിടിയിൽ
മംഗളൂരു (www.truenewsmalayalam.com): ഹണി ട്രാപ്പിൽ പെടുത്തി ബിസിനസുകാരനെ ബലാത്സംഗക്കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി മുപ്പതിനായിരം രൂപ തട്ടിയെടുത്ത ഹണിട്രാപ്പ് സംഘത്തില്‍പെട്ട യുവതികളുള്‍പ്പെടെ നാലുപേര്‍ മംഗളൂരു സൂറത്കലില്‍ പൊലീസ് പിടിയിലായി.
ബീഡി തെറുപ്പുകാരിയായ രേഷ്മ എന്ന നീമ, ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്ന സീനത്ത് എന്ന സീനത്ത് മുബീന്‍, ഡ്രൈവറും കൃഷ്ണപുരയിലെ താമസക്കാരനുമായ ഇക്ബാല്‍, അബ്ദുല്‍ ഖാദര്‍ നസീഫ് എന്നിവരാണ് അറസ്റ്റിലായത്.
ജനുവരി 14ന് മലയാളികളായ രേഷ്മയും സീനത്തും ബിസിനസുകാരനുമായി ഫോണില്‍ ബന്ധം സ്ഥാപിക്കുകയും വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. അവിടെയെത്തിയ ബിസിനസുകാരനെ ഇക്ബാലും നസീഫും 5 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ ബലാത്സംഗക്കേസില്‍ പ്രതിയാക്കുമെന്നായിരുന്നു രേഷ്മയുടെയും സീനത്തിന്റെയും ഭീഷണി. ഇതോടെ ബിസിനസുകാരന്‍ 30,000 രൂപ നല്‍കുകയും ബാക്കി തുക ഉടന്‍ നല്‍കാമെന്ന് അറിയിക്കുകയും ചെയ്തതോടെ ഇയാളെ വിട്ടയച്ചു. പിന്നീട് ബാക്കി തുക ആവശ്യപ്പെട്ട് ഫോണിലൂടെയുള്ള ഭീഷണി തുടരുകയായിരുന്നു. കാന കട്‌ലയിലെ ഫ്ലോറന്റൈന്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടെന്നും പണവുമായി അങ്ങോട്ടുവരണമെന്നുമായിരുന്നു നിര്‍ദേശം. ബിസിനസുകാരന്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചു. പൊലീസ് അപ്പാര്‍ട്ടുമെന്റിലെത്തി സംഘത്തെ പിടികൂടുകയും മൊബൈല്‍ ഫോണുകള്‍, ക്രെഡിറ്റ് കാര്‍ഡ്, എക്സ് യു വി കാർ തുടങ്ങിയവ പിടിച്ചെടുക്കുകയും ചെയ്തു.
Post a Comment