JHL

JHL

പതാക ഉയർത്തിയവരുമായി ബന്ധമില്ല: സംഘർഷത്തിനു കാരണം പൊലീസ് എന്ന് കർഷകർ

ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി സംഘർഷത്തിലേക്ക് വഴി മാറിയതിന് കാരണം ഡൽഹി പൊലീസാണെന്ന ആരോപണവുമായി കർഷക സംഘടനകൾ. ചെങ്കോട്ടയിൽ പതാക ഉയർത്തിയ ആൾക്ക് കർഷകരുമായി ബന്ധമില്ലെന്നും സംഘടനകൾ പറഞ്ഞു. ഭാവി പരിപാടികൾ ചർച്ച ചെയ്യാൻ സംഘടനകൾ ഇന്ന് യോഗം ചേരും. സംഘർഷത്തിൽ ഡൽഹി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി.

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന്റെ ഭാഗമായി നടത്തിയ ട്രാക്ടർ പരേഡ് സംഘർഷത്തിലേക്ക് വഴിമാറിയതിൽ അസ്വാഭാവികത ഉണ്ടെന്നാണ് ചില കർഷക സംഘടനകളുടെ ആരോപണം. കർഷകർ തെറ്റായ റൂട്ടിലൂടെ മാർച്ച്‌ ചെയ്തത് പൊലീസ് ഉണ്ടാക്കിയ ആശയക്കുഴപ്പം മൂലമാണ്. സംഘർഷത്തിൽ സംഘടനകൾക്ക് പങ്കില്ലെന്നും നേതാക്കൾ വ്യക്തമാക്കി.  ചെങ്കോട്ടയിൽ ഉണ്ടായ സംഘർഷങ്ങൾക്ക് പിന്നിൽ ബിജെപിയാണെന്ന ആരോപണവും ചില കർഷക നേതാക്കൾ ഉയർത്തുന്നു. ബാഹ്യ ശക്തികളും സാമൂഹ്യ വിരുദ്ധരുമാണ് അക്രമം അഴിച്ചു വിട്ടതെന്ന് സംയുക്ത കിസാൻ മോർച്ച ഇന്നലെ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. 

അനിഷ്ട സംഭവങ്ങളിൽ അഭിപ്രായ ഭിന്നത ഉണ്ടെങ്കിലും കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം കർഷക സംഘടനകൾ ഒറ്റക്കെട്ടായി തുടരും. ഭാവി പരിപാടികൾ നേതാക്കൾ യോഗം ചേർന്ന് തീരുമാനിക്കും. സമരത്തിനിടെ ഇന്നലെ മരിച്ച കർഷകന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട നടന്ന സംഘർഷത്തിൽ പൊലീസ് കേസെടുത്തു. നഗരത്തിൽ അക്രമം നടത്തി, പൊലീസ് വാഹനം തകർത്തു, സ്വകാര്യ വാഹനങ്ങൾക്ക് കേടുപാടുകൾ നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്,

No comments