JHL

JHL

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കി കരാര്‍ ഒപ്പിട്ടു

തിരുവനന്തപുരം(truenews malayalam 19 january 2021): തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കി കരാര്‍ ഒപ്പിട്ടു. എയര്‍പോര്‍ട്ട് അതോറിട്ടിയും അദാനിയും തമ്മിലാണ് കരാര്‍ ഒപ്പിട്ടത്. വലിയ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവിലാണ് വിമാനത്താവളം അദാനി ഗ്രൂപ്പിന് ലഭിക്കുന്നത്. അമ്പത് വര്‍ഷത്തേക്കാണ് തിരുവനന്തപുരം, ജയ്‌പൂര്‍, ഗുവാഹട്ടി വിമാനത്താവളങ്ങള്‍ അദാനിക്ക് നടത്തിപ്പിനായി കൈമാറുന്നത്. വിമാനത്താവളം അദാനിക്ക് നല്‍കുന്നതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. എന്നാല്‍ വിമാനത്താവള കൈമാറ്റം കോടതി സ്റ്റേ ചെയ്യാത്തതിനാലാണ് നടപടിക്രമങ്ങളുമായി കേന്ദ്രസര്‍‌ക്കാര്‍ മുന്നോട്ടുപോയത്. വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപ്പറേഷന്‍സ്, വികസനം എന്നിവയെല്ലാം ഇനി അദാനി എയര്‍പോര്‍ട്ട്സ് ലിമിറ്റഡ് എന്ന സ്വകാര്യകമ്ബനിക്കാകും. കരാര്‍ ഒപ്പുവച്ച വിവരം എയര്‍പോര്‍ട്ട് അതോറിട്ടിയാണ് ഔദ്യോഗകമായി അറിയിച്ചത്. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഒക്ടോബറില്‍ തളളിയിരുന്നു. സംസ്ഥാനസ‍ര്‍ക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിനെ കേന്ദ്രം സഹായിക്കുകയായിരുന്നു എന്നതുള്‍പ്പടെയുളള വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. ടെന്‍ഡര്‍ നടപടിയില്‍ പങ്കെടുത്ത ശേഷം ഇതിനെ ചോദ്യം ചെയ്യുന്നതിലെ സാധുതയാണ് കോടതി വിമര്‍ശിച്ചത്. ഹൈക്കോടതി അപ്പീല്‍ തളളിയ സ്ഥിതിക്ക് ഇനി സുപ്രീംകോടതിയില്‍ പോയാലും അനുകൂലഫലമുണ്ടാകാന്‍ സാദ്ധ്യതയില്ലെന്നാണ് സര്‍ക്കാരിന് കിട്ടിയ നിയമോപദേശം. ഇതനുസരിച്ച്‌, സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കേണ്ടതില്ലെന്നായിരുന്നു നേരത്തേ സര്‍ക്കാര്‍ നിലപാട്. എന്നാല്‍ എയര്‍പോര്‍ട്ട് എംപ്ലോയീസ് യൂണിയന് ഇതില്‍ കടുത്ത എതിര്‍പ്പുണ്ടായിരുന്നു. അവര്‍ സ്വന്തം നിലയ്‌ക്ക് സുപ്രീംകോടതിയെ സമീപിക്കാനും തീരുമാനിച്ചു. തദ്ദേശതിരഞ്ഞെടുപ്പില്‍ ഈ വിഷയം തിരുവനന്തപുരത്തെ പ്രാദേശികമേഖലയില്‍ വലിയ പ്രചാരണവിഷയമാണ്. സി പി എമ്മും ബി ജെ പിയും പ്രധാനരാഷ്ട്രീയവിഷയമാക്കുമ്ബോഴാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനുളള സര്‍ക്കാരിന്റെ തീരുമാനം.

No comments