കൈക്കൂലിക്കേസ് മുൻ എസ്‌ഐമാർക്ക് രണ്ട് വര്‍ഷം കഠിന തടവും പിഴയും
കാസര്‍കോട് (www.truenewsmalayalam.com) : കൈക്കൂലി കേസില്‍ വിജിലൻസ് കേസിൽ പെട്ട രണ്ട് റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് രണ്ടു വര്‍ഷം വീതം കഠിന തടവും പിഴയും ശിക്ഷ. വർഷങ്ങൾക്ക് മുമ്പ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിക്കപ്പെട്ട ഉദ്യോഗസഥർക്കാണ് ശിക്ഷ ലഭിച്ചത്. ഇരുവരും ഇപ്പോൾ ജോലിയിൽ നിന്ന് വിരമിച്ചവരാണ്.
2013ല്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ എ എസ് ഐ ആയിരുന്ന കെ ഡി സെബാസ്റ്റ്യന്‍, 2011ല്‍ കുമ്പള സ്റ്റേഷനില്‍ ഹെഡ്‌കോണ്‍സ്റ്റബിളായിരുന്ന ബാബു എന്നിവരെയാണ് തലശ്ശേരി വിജിലന്‍സ് കോടതി ശിക്ഷിച്ചത്. സെബാസ്റ്റ്യനെ ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.ഒരു അടിപിടികേസില്‍ സഹോദരന്‍ സിദ്ദീഖിനെ ഒഴിവാക്കാന്‍ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നു കാണിച്ച് ഉപ്പള കോടിബയല്‍ സ്വദേശി മൊയ്‌തീന്‍ കുഞ്ഞിയാണ് പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് വിജിലന്‍സ് ഡിവൈ എസ് പി കെ കെ സുനില്‍ ബാബുവിന്റെ നേതൃത്വത്തില്‍ 2013 ജൂലായ് 29ന് സെബാസ്റ്റ്യനെ കൈയ്യോടെ പിടികൂടികയായിരുന്നു.
ഇന്‍സ്‌പെക്‌ടര്‍ മാരായിരുന്ന പി ബാലകൃഷ്‌ണന്‍ നായര്‍, ഉണ്ണികൃഷ്‌ണന്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.കുമ്പള ഹെഡ്‌കോണ്‍സ്റ്റബിള്‍ ആയിരുന്ന ബാബു പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ സമയത്ത് 20000രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് കേസ്. എന്നാല്‍ പണം നല്‍കാന്‍ തയ്യാറാകാതിരുന്ന പാസ്‌പോര്‍ട്ട് അപേക്ഷകന്‍ വിജിലന്‍സിനെ സമീപിച്ചു. വിജിലന്‍സ് നിര്‍ദ്ദേശ പ്രകാരം പണവുമായി ബാബുവിനെ സമീപിച്ചുവെങ്കിലും പണം നേരിട്ട് കൈപ്പറ്റിയില്ല. പകരം കുമ്പള ടൗണിലെ ഒരു എസ് ടി ഡി ബൂത്തില്‍ ഏല്‍പ്പിക്കാന്‍ പറയുകയായിരുന്നു. പണം ഏല്‍പ്പിച്ച ഉടന്‍ ഡിവൈ എസ് പി കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ വിജിലന്‍സ് എത്തി പണം പിടികൂടുകയായിരുന്നു. കേസില്‍ അറസ്‌റ്റിലായ ബാബു പിന്നീട് എ എസ് ഐ ആയിരിക്കെയാണ് സര്‍വ്വീസില്‍ നിന്നു പിരിഞ്ഞത്. ഇയാള്‍ക്കു തടവിനു പുറമെ 50,000 രൂപ പിഴയും കോടതി വിധിച്ചു.
Post a Comment