കണ്ണൂരും കാസർകോടും റെഡ് അലർട്ട് ; ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം താൽകാലികമായി നിർത്തിവെച്ചു; വിനോദ സഞ്ചാരത്തിന് നിരോധനം
കോഴിക്കോട്, കാസർകോട് ജില്ലകളിൽ ക്വാറികളുടെ പ്രവർത്തനം താൽകാലികമായി നിരോധിച്ചു. കാസർകോട് ജില്ലയിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ട്രക്കിങ്ങിന് നിരോധനമുണ്ട്. മഴയെ തുടർന്ന് കാസർകോട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽകാലികമായി അടച്ചു.
കാലവർഷം ഇന്ന് എത്താനിരിക്കെ സംസ്ഥാനത്ത് അടുത്ത 48 മണിക്കൂർ അതിതീവ്രമഴക്ക് സാധ്യതയുണ്ട്. ഉരുൾപൊട്ടൽ, മിന്നൽ പ്രളയം, മണ്ണിടിച്ചിൽ, വെള്ളക്കെട്ട് തുടങ്ങിയ അപകടങ്ങൾക്ക് ഈ മഴ കാരണമായേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു.
ശനിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും, മേയ് 25ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും, മേയ് 26ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് റെഡ് അലർട്ട് സൂചിപ്പിക്കുന്നത്.
ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾ ഓറഞ്ച് അലർട്ടിലാണ്. കാലവർഷം അടുത്ത 48 മണിക്കൂറിനുള്ളിലെത്തുമെന്നാണ് പ്രവചനം. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാടക-ഗോവ തീരത്തിന് മുകളിലായി രൂപപ്പെട്ട ന്യൂനമർദം ശക്തികൂടിയ ന്യൂനമർദമായി മാറിയതോടെ, ശക്തമായ കടൽക്ഷോഭമാണ് അനുഭവപ്പെടുന്നത്.
Post a Comment