JHL

JHL

ഒരു ഇടപെടലുകളും ഫലം കണ്ടില്ല: ദേശീയപാതയിൽ നിന്ന് നേരിട്ട് കുമ്പള ടൗണിലേക്ക് പ്രവേശിക്കാനുള്ള സാധ്യത അടഞ്ഞു

കുമ്പള.ഒടുവിൽ അതുതന്നെ സംഭവിച്ചു.കുമ്പള ടൗണിലേക്ക് ദേശീയപാതയിൽ നിന്ന് നേരിട്ട് പ്രവേശിക്കാനുള്ള സാധ്യത അടഞ്ഞു. ഇതോടെ ഇനി ടൗണിലെത്താൻ കാസർഗോഡ് നിന്ന് വരുന്ന വാഹനങ്ങളും ബസുകളും വീതി കുറഞ്ഞ സർവ്വീസ് റോഡിനെ ആശ്രയിക്കേണ്ടി വരും. കാസർഗോഡ് ഭാഗത്തേക്ക് പോകേണ്ടതും ഇതേ സർവീസ് റോഡിലൂടെയാണ്.ഇത് വലിയ തോതിലുള്ള ഗതാഗതക്കുരുക്കിന് വഴിയൊരുക്കും.

 ജനപ്രതിനിധികൾ വിഷയത്തിൽ കൈമലർത്തിയതോടെ അവസാന ശ്രമമെന്ന നിലയിൽ കുമ്പള പൗരസമിതി ബിജെപി ജില്ലാ പ്രസിഡണ്ട് എൽകെ അശ്വനിയെ ഇടപെടൽ നടത്തി കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരിയെ നേരിട്ട് കണ്ട് നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല.ഇതിനായി പൗരസമിതി കുമ്പളയിൽ നിന്ന് പരാതി നൽകുന്നതിനായി വ്യാപാരികളടക്കം നൂറുകണക്കിനാളുകളുടെ ഒപ്പ് ശേഖരണവും നടത്തിയിരുന്നു.ബിജെപി ജില്ലാ പ്രസിഡണ്ട് എന്ന നിലയിൽ പരാതി കേന്ദ്രമന്ത്രാലയം ചെവി കൊള്ളുമെന്ന് പൗരസമിതി പ്രതീക്ഷ വെച്ച് പുലർത്തിയിരുന്നു.സിഗ്നൽ സംവിധാനമെങ്കിലും നടപ്പിലാക്കുമെന്ന് പ്രതീക്ഷിച്ചതുമാണ്. ഇപ്പോൾ എല്ലാ പ്രതീക്ഷയും മങ്ങി.നിർമ്മാണവുമായി മുന്നോട്ടു പോകാനാണ് നിർമ്മാണ കമ്പനിയോട് ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടിരിക്കുന്നത്.

 ടൗണിൽ ദേശീയപാത പൂർത്തിയാക്കുന്നതിനായി സംരക്ഷണ മതിൽ നിർമ്മാണത്തിനായി ഇന്നലെ മുതൽ പുതിയ ട്രാഫിക് സംവിധാനം പോലീസ് സഹായത്തോടെ നിർമ്മാണ കമ്പനി അധികൃതർ ഏർപ്പെടുത്തി. എന്നാൽ കാസർഗോഡ് ഭാഗത്തുനിന്ന് വരുന്ന കെഎസ്ആർടിസി ബസ്സുകൾ റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള അടിപ്പാത വഴി ടൗണിലേക്ക് വരുന്നില്ലെന്ന പരാതി മംഗലാപുരത്തേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും, വ്യാപാരികൾക്കുമുണ്ട്.

 ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട 500 ഓളം വ്യാപാരികളുള്ള കുമ്പള ടൗണിന്റെ കവാടം അടക്കരുതെന്ന് കാണിച്ച് നേരത്തെ രാജ്മോഹൻ ഉണ്ണിത്താൻ എംപി,എകെ എം അഷ്റഫ് എംഎൽഎ,കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതി,വ്യാപാരി സംഘടന,കുമ്പള പൗരസമിതി,മൊഗ്രാൽ ദേശീയവേദി തുടങ്ങിയവർ കേന്ദ്ര-സംസ്ഥാന മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്കും,ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥർക്കും നിരന്തരമായി നിവേദനങ്ങളും മറ്റും നൽകിയിരുന്നുവെങ്കിലും എല്ലാം ബന്ധപ്പെട്ടവർ അവഗണിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. മുൻകൂട്ടി കണ്ടുകൊണ്ട് ഈ വിഷയം ബന്ധപ്പെട്ടവരെ ധരിപ്പിക്കുന്നതിൽ കുമ്പള ഗ്രാമപഞ്ചായത്തും, ജനപ്രതിനിധികളും ശ്രമിച്ചില്ലെന്ന ആക്ഷേപവും നാട്ടുകാർക്കുണ്ട്.

 പുതിയ ട്രാഫിക് സംവിധാനം രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്ന് കുമ്പളയിലെ വ്യാപാരികൾ പറയുന്നുണ്ട്.കുമ്പളയിലെ വ്യവസായ-വാണിജ്യ കേന്ദ്രങ്ങളിലേക്ക് എത്തുന്ന ചരക്ക് വാഹനങ്ങൾക്ക് റെയിൽവേ സ്റ്റേഷൻ അടിപ്പാത വഴി വീതി കുറഞ്ഞ സർവീസ് റോഡിലൂടെ കുമ്പള ബസ്റ്റാന്റ് വഴി പോകാൻ ഏറെ പാടുപെടേണ്ടി വരും. അതിനിടെ സർവ്വീസ് റോഡിന്റെ വീതി കൂട്ടാൻ സ്ഥലം ഏറ്റെടുക്കുന്നതിന് കുമ്പള ഗ്രാമപഞ്ചായത്ത് ബന്ധപ്പെട്ടവരുടെ സഹായം തേടിയിട്ടുണ്ട്.

No comments