JHL

JHL

സ്കൂൾ പിടിഎകളെ വട്ടം കറക്കി വിദ്യാഭ്യാസ മന്ത്രിയുടെ നിരന്തരമായ പ്രസ്താവനകൾ:സ്കൂൾ മെയിന്റനൻസ് ജോലികൾ പ്രതിസന്ധിയിൽ, ആശങ്കയിൽ വിദ്യാർത്ഥികളും, രക്ഷിതാക്കളും

കാസർഗോഡ്:  സംസ്ഥാനത്ത് സർക്കാർ സ്കൂളുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിരന്തരമായി നടത്തുന്ന വ്യത്യസ്ത പ്രസ്താവനകളിൽ സ്കൂൾ പിടിഎ കമ്മിറ്റികൾക്ക് അതൃപ്തി.സ്കൂൾ പ്രവേശന ഫീസുമായി ബന്ധപ്പെട്ട് മന്ത്രി നടത്തുന്ന പ്രസ്താവനയ്ക്കെതിരെ ജില്ലയിലെ നിരവധി പിടിഎ കമ്മിറ്റികൾ സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.


 ദൈനംദിന ചിലവുകൾ കണ്ടെത്താനാണ് പലപ്പോഴും പിടിഎ കമ്മിറ്റികൾ പ്രവേശനവുമായി ബന്ധപ്പെട്ട് ചെറിയ തോതിലുള്ള ഫീസ് രക്ഷിതാക്കളിൽ നിന്ന്  ഈടാക്കുന്നത്.ഇത് തടഞ്ഞ മന്ത്രിയുടെ പ്രസ്താവനയാണ് സ്കൂൾ തുറക്കാറാകുമ്പോൾ പിടിഎ യെ കുഴക്കുന്നത്.സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ കാര്യങ്ങൾ പിടിഎ യ്ക്ക് ചെയ്തു തീർക്കാനുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് മെയിന്റനൻസ് വർക്കുകൾ. ഇതിന് നല്ലൊരു തുക ചിലവ് വരുന്നുണ്ട്.ഇത് ചെറുതായി വിദ്യാർത്ഥികളിൽ നിന്ന് പിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരായി നിൽക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി.

 മുൻകാലങ്ങളിലൊക്കെ സ്കൂളിലെ ചെറിയ ചെറിയ ജോലികൾക്ക് പിടിഎ ഫണ്ട് സ്കൂൾ പ്രവേശനം വഴി കണ്ടെത്തിയിരുന്നു.സ്കൂൾ ജനാലകളിലെ  അറ്റകുറ്റപ്പണികൾ, ടോയ്ലറ്റുകളുടെ ശുചീകരണം,വാട്ടർ ടാങ്കുകളും,സ്കൂൾ പരിസരവും വൃത്തിയാക്കൽ,ഒടിഞ്ഞ മരങ്ങൾ മുറിച്ചുമാറ്റൽ, തകർന്നുകിടക്കുന്നതും,സാമൂഹിക ദ്രോഹികൾ രാത്രികാലങ്ങളിൽ തകർത്തതുമായ കുടിവെള്ള പൈപ്പ് ലൈനുകൾ നന്നാക്കൽ,ക്ലാസ് റൂമുകൾ പെയിന്റടിച്ച് ഭംഗി വരുത്തൽ,പ്ലംബിംഗ് വർക്കുകൾ,ക്ലാസ് റൂമുകളിലെ ഫാൻ,ലൈറ്റ്, വയറിങ്  ജോലികൾ തുടങ്ങിയ പ്രവൃത്തികൾക്കൊക്കെ പിടിഎ ഫണ്ടില്ലാതെ നടക്കുമോ എന്ന് പിടിഎ കമ്മിറ്റികൾ ചോദിക്കുന്നുണ്ട്.മോട്ടോർ പമ്പുകൾ കേടായാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പറഞ്ഞറിയിക്കേണ്ടതില്ല,അത് പെട്ടെന്ന് ശരിപ്പെടുത്താൻ ഏറെ ചിലവുണ്ട്.വിദ്യാർത്ഥികൾ സ്കൂൾ കോമ്പൗണ്ടിനകത്ത് വീണോ മറ്റോ പരിക്കേറ്റാൽ അവരെ ചികിത്സിക്കാനും ഫണ്ട്‌ വേണം,വൈദ്യുതി ബില്ല് വേറെയും,പിടിഎ കമ്മിറ്റി ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരം അടിയന്തിര ഘട്ടത്തിൽ സ്കൂൾ നടത്തിപ്പിന്റെ ചുമതലയുള്ള ത്രിതല പഞ്ചായത്തുകൾക്ക് പണ്ട് അനുവദിക്കാൻ കഴിയില്ല.അതിനുള്ള വകുപ്പുമില്ല.സ്കൂൾ കെട്ടിടം,ബെഞ്ച്, ഡസ്ക് എന്നിവയ്ക്കാണ് ത്രിതല പഞ്ചായത്ത് ഫണ്ട് അനുവദിക്കാറുള്ളത്.

ഇതൊക്കെ അറിയാമായിരുന്നിട്ടും പ്രവേശന സമയത്ത് ഫണ്ട് പിരിച്ചാൽ പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്നാണ് വിദ്യാഭ്യാസ മന്ത്രി ഏറ്റവും ഒടുവിൽ നടത്തിയ പ്രസ്താവന. ഇതിനെതിരെയാണ് പിടിഎ കമ്മിറ്റികൾ ഇപ്പോൾ രംഗത്ത് വന്നിട്ടുള്ളത്.എൽ പി ക്ലാസുകളിലെ പ്രവേശനത്തിന് 10രൂപ യുപി 25 രൂപ, ഹൈസ്കൂൾ 50 രൂപ,ഹയർ സെക്കൻഡറി 100 രൂപ എന്നിങ്ങനെയാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഫീസ്.ഇതുകൊണ്ട് എങ്ങനെയാണ് സ്കൂളിലെ ദൈനംദിന  ജോലികൾ ചെയ്യാനാവുക എന്ന് പിടിഎ കമ്മിറ്റികൾ ചോദിക്കുന്നുണ്ട്. രക്ഷിതാക്കളുടെ സഹായസഹകരണമില്ലാതെ സർക്കാർ സ്കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്ന് പിടിഎ കമ്മിറ്റികൾ തറപ്പിച്ചു പറയുന്നുണ്ട്.മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധം അറിയിച്ച് പിടിഎ കമ്മിറ്റികൾ ഇതിനകം ജില്ലയിലെ ഡിഇഒ,എഇ ഒ മാരെ ബന്ധപ്പെട്ടിട്ടുണ്ട്.


No comments