JHL

JHL

മഞ്ചേശ്വരത്ത് പരക്കെ വെള്ളപ്പൊക്കം; നിർത്തിയിട്ട കാറും ഇരുചക്ര വാഹനങ്ങളും റോഡും ഒലിച്ചു പോയി

കുമ്പള : കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴയിൽ   മഞ്ചേശ്വരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം. ശക്തമായ വെള്ളപ്പാച്ചിലിൽ നിർത്തിയിട്ട കാറും രണ്ട് ഇരു ചക്ര വാഹനങ്ങളും റോഡും ഒലിച്ചു പോയി.
മജിബൈൽ പട്ടത്തൂരിലാണ്  സംഭവം. മജിബയൽ മുകളി റോഡാണ് ഒലിച്ചു പോയത്. പട്ടത്തൂരിലെ അർപിതിൻ്റെ  താണ് ഒഴുകിപ്പോയ കാർ. ഇത് പിന്നീട് വയലിൽ നിന്ന് കണ്ടെടുത്തു. വിഖിത് എന്നയാളുടെ സ്കൂട്ടറും ശിവപ്രസാദിന്റെ ബൈക്കും ആണ് ഒഴുകിപ്പോയ ഇരു ചക്രവാഹനങ്ങൾ.
     പതിവുപോലെ വ്യാഴാഴ്ച റോഡരികിൽ നിർത്തിയിട്ടതായിരുന്നു ഈ മൂന്ന് വാഹനങ്ങളും.
വെള്ളിയാഴ്ച രാവിലെയാണ് റോഡും വാഹനങ്ങളും ഒലിച്ചു പോയ വിവരം ഉടമകൾ അറിയുന്നത്.
ഉപ്പള മഞ്ചേശ്വരം പുഴകൾ കരകവിഞ്ഞതിനെ തുടർന്ന് ഈ പുഴയോരങ്ങളിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി.
പടത്തൂരിൽ പതിനഞ്ചോളം വീടുകളിൽ വെള്ളം കയറി. കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
       പൊസോട്ട് മദ്ഹർ അറബിക്കോളജിൻ്റെ ക്ലാസ്മുറികളിൽ വെള്ളം കയറി. പ്രദേശത്തെ അമ്പതോളം വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.
       മച്ചംപാടി ജമാഅത്ത് പള്ളിയിലും അനുബന്ധ മദ്രസ കെട്ടിടത്തിലും വെള്ളം കയറിയതിനെത്തുടർന്ന് വെള്ളിയാഴ്ച പള്ളിയിൽ ജുമുഅ നമസ്കാരം മുടങ്ങി.
      പൈവളികെ ഗ്രാമപഞ്ചായത്തിലെ ഉറുമി പാടി പാലത്തിന് സമീപം മണ്ണിടിഞ്ഞ് വീണ് രണ്ട് വീടുകൾ ഭാഗികമായി തകർന്നു. മമ്മി, മുഹമ്മദ് എന്നിവരുടെ വീടുകളാണ് തകർന്നത്. വെള്ളിയാഴ്ച പുലർച്ചെ 2 30 ഓടെ ഈ വീടുകളുടെ വശങ്ങളിലുള്ള  കുന്നുകൾ വലിയ ശബ്ദത്തിൽ ഇടിഞ്ഞ് വീടുകൾക്കുമേൽ പതിക്കുകയായിരുന്നു. കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ ഇരു കുടുംബങ്ങളോടും മാറി താമസിക്കാൻ ആവശ്യപ്പെട്ടതായി അധികൃതർ അറിയിച്ചു.
       ദേശീയപാത നിർമ്മാണത്തിലെ അപാകത മൂലം ഹൊസങ്കടി, ഉപ്പള ടൗണുകളിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി മൂന്നു ദിവസമായി കടകൾ അടഞ്ഞുകിടക്കുകയാണ്. ഹൊസസങ്കടിയിൽ വെള്ളിയാഴ്ച  മതിൽ പൊളിച്ച് വെള്ളം പുറത്തേക്ക് ഒഴുക്കി വിടുകയായിരുന്നു എന്ന് വ്യാപാരികൾ പറഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇവിടങ്ങളിൽ വ്യാപാരികൾക്ക് ഉണ്ടായത്.
       ആരിക്കാടി, കുമ്പള റെയിൽവേ അണ്ടർ പാസ്, കുമ്പള റെയിൽവേ സ്റ്റേഷന് അടുത്ത് ദേശീയപാത അണ്ടർ പാസ്, ബന്ദിയോട് മുട്ടം ഗെയ്റ്റിനടുത്ത് സർവീസ് റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ മഴ തുടരുന്നതിനാൽ മഞ്ചേശ്വരം കുമ്പള പുത്തിഗെ തുടങ്ങിയ ഭാഗങ്ങളിൽ അധികൃതർ കനത്ത ജാഗ്രത പുലർത്തി വരുന്നു. സിറിയ മൊഗ്രാൽ പുഴകളും കരകവിഞ്ഞു തുടങ്ങിയിട്ടുണ്ട്. കളായി, ഉളുവാർ, ഇചിലങ്കോട് ബംബ്രാണ പ്രദേശത്തുള്ള കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

No comments