JHL

JHL

റെയിൽപാത: സുരക്ഷയുടെ പേരിൽ വേലികെട്ടി പ്രദേശത്തുകാരുടെ വഴി തടയാനുള്ള റെയിൽവേ അധികൃതരുടെ നീക്കം, ജനപ്രതിനിധികൾ ഇടപെടണമെന്ന് മൊഗ്രാൽ ദേശീയവേദി

മൊഗ്രാൽ. റെയിൽപാളങ്ങളുടെ ഇരുവശവും സുരക്ഷാ വേലി കെട്ടി പ്രദേശത്തുകാരുടെ വഴി തടയാനുള്ള റെയിൽവേ അധികൃതരുടെ നീക്കം ജനപ്രതിനിധികൾ മുൻകൂട്ടി കണ്ടുകൊണ്ട്    തടയണമെന്ന് മൊഗ്രാൽ ദേശീയവേദി  എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

 നേരത്തെയും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രധാനപ്പെട്ട വഴികൾ സുരക്ഷയുടെ പേരിൽ അടച്ചിട്ടത് പ്രദേശവാസികൾക്ക് ഏറെ ദുരിതം സൃഷ്ടിച്ചിരുന്നു. ഇതിൽനിന്ന് റെയിൽവേ അധികൃതരെ പിന്തിരിപ്പിക്കാൻ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുകൾ ഉണ്ടായില്ലെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു.ഇപ്പോൾ മൊത്തത്തിൽ അടച്ചിടാനാണ് റെയിൽവേയുടെ നീക്കം.

 റെയിൽപാളങ്ങളിൽ വർദ്ധിച്ചുവരുന്ന അപകടങ്ങളും, കന്നുകാലികളുടെ കടന്നുകയറ്റവും തടയാനെന്ന പേരിലാണ് റെയിൽവേ സുരക്ഷാ വേലി സ്ഥാപിക്കാൻ ഒരുങ്ങുന്നത്.ഇത് പ്രദേശത്തുകാരുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കും.കുട്ടികളുടെ മദ്രസ- സ്കൂൾ പഠനങ്ങൾ മുടങ്ങും. രോഗികളായവർക്കും, മത്സ്യത്തൊഴിലാളികൾക്കും പ്രയാസം സൃഷ്ടിക്കും.

 വന്ദേ ഭാരത് പോലുള്ള ട്രെയിനുകളുടെ വേഗത 130 കിലോമീറ്ററായി ഉയർത്തുന്നതിന്റെ ഭാഗമായി കൂടിയാണ് സുരക്ഷാ വേലി സ്ഥാപിക്കുന്നതെന്നാണ് റെയിൽവേയുടെ വിശദീകരണം.റെയിൽവേ സുരക്ഷാ കമ്മീഷണർ ഇത് സംബന്ധിച്ച് സർക്കാറിന് നേരത്തെ റിപ്പോർട്ട് സമർപ്പിച്ചതുമാണ്.

 പോത്തന്നൂർ മുതൽ മംഗ്ലൂർ വരെ 530 കിലോമീറ്ററിലാണ് ആദ്യഘട്ടത്തിൽ സുരക്ഷാവേലി കെട്ടാൻ റെയിൽവേ മന്ത്രാലയം 320 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ വർഷങ്ങൾക്കു മുമ്പ് തന്നെ തുടങ്ങിയതുമാണ്. കമ്പിവേലി കെട്ടാൻ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പോസ്റ്റുകളും സ്ഥാപിച്ചിരുന്നു.റെയിൽ പാളത്തിന് സമീപത്ത് താമസിക്കുന്നവരുടെ പ്രത്യേകിച്ച് പടിഞ്ഞാറുഭാഗത്തുള്ളവർക്ക് ഏറെ പ്രയാസം സൃഷ്ടിച്ചേക്കാവുന്ന ഈ വിഷയത്തിൽ ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

No comments