ചെര്‍ക്കളയില്‍ മറിഞ്ഞുകിടന്ന വാനിൽനിന്ന് പെട്രോൾ ഊറ്റാനുള്ള ശ്രമത്തിനിടെ യുവാവ് പിടിയിൽ
കർഷകശ്രീ മിൽക്ക് കമ്പനിയുടെ ശനിയാഴ്ച മറിഞ്ഞ വാനിൽനിന്നാണ് പെട്രോൾ ഊറ്റുന്നതിന് ശ്രമം നടത്തിയത്. പായ്ക്കറ്റ് പാൽ മഞ്ചേശ്വരം ഭാഗത്തേക്ക് കൊണ്ടുപോകുന്നതിനിടെ പുലർച്ചെ അഞ്ചരയോടെയായിരുന്നു വാൻ മറിഞ്ഞത്. അറവ് ശാലയിൽനിന്ന് കയർ പൊട്ടിച്ച് ഓടിയ രണ്ട് പോത്തുകൾ പെട്ടെന്ന് റോഡിൽ കയറിയപ്പോൾ ഇടിക്കാതിരിക്കാനായി വെട്ടിച്ചതാണ് വാൻ മറിയാനിടയാക്കിയത്. ബോവിക്കാനം സ്വദേശിയായ ഡ്രൈവർ റാസിക് (24) പരിക്കില്ലാതെ രക്ഷപ്പെട്ടിരുന്നു. പാൽ വണ്ടിയിൽനിന്ന് അപ്പോൾത്തന്നെ മറ്റൊരു വണ്ടിയിലേക്ക് മാറ്റിയിരുന്നെങ്കിലും വാഹനം മാറ്റിയിരുന്നില്ല. ഉദുമയിൽനിന്ന് കളികഴിഞ്ഞ് യുവാക്കൾ കാറിൽ വരുമ്പോഴാണ് വാൻ മറിഞ്ഞതും അതിനടിയിൽ ഒരാൾ കിടക്കുന്നതും കണ്ടത്. അപകടം നടന്നതാണെന്നുകരുതി രക്ഷിക്കാനായി കാർ നിർത്തി ചെന്നപ്പോഴാണ് സ്ഥലത്തുണ്ടായിരുന്ന ഒരു യുവാവ് ഓടുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെയാണ് വാനിനടിയിൽ കിടന്ന് പൈപ്പുവഴി കാനിലേക്ക് പെട്രോൾ ഊറ്റുന്ന അബുള്ളയെ പിടികൂടിയത്. വിദ്യാനഗർ ഇൻസ്പെക്ടർ വി.വി.മനോജിനെ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസിന് മോഷ്ടാവിനെ കൈമാറുകയായിരുന്നു. സംഘം എത്തിയ മോഷ്ടിച്ച കാർ കുറച്ചകലെയാണ് നിർത്തിയിട്ടിരുന്നത്. തൈവളപ്പിലെ ഫൈസൽ അറഫ, അസ്‌ലം കൊറക്കോട്, ഫൈസൽ, റഫീഖ്, താജുദീൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്.
Post a Comment