വീടിന് അപേക്ഷ നൽകിയാൽ 30 സെക്കന്റിൽ പെർമിറ്റ്; കെട്ടിടനിർമാണ ചട്ടങ്ങളിൽ സമഗ്രമാറ്റത്തിന് സർക്കാർ നീക്കം, ഉയര പരിധിയിൽ ഇളവ്
കേരളത്തിന്റെ സ്ഥലപരമായ പരിമിതികളും സവിശേഷതകളും പരിഗണിച്ച് പ്രത്യേക ഇളവുകളും നൽകും. തദ്ദേശ അദാലത്തിലും നവകേരള സദസ്സിലും ഉയർന്ന നിർദേശങ്ങൾ ഉൾക്കൊള്ളിച്ചാണ് തദ്ദേശവകുപ്പിന്റെ നടപടി.
കെ- സമാർട്ട് വഴിയുള്ള ഡിജിറ്റൽ പരിശോധനയിൽ പിഴവില്ലെങ്കിൽ 300 ചതുരശ്രമീറ്റർ (3229.17 ചതുരശ്രഅടി) വരെ വിസ്തീർണമുള്ള ഇരുനില വീടുകൾക്ക് അപേക്ഷിച്ചാൽ ഉയരം പരിഗണിക്കാതെ ഉടൻ കെട്ടിടനിർമാണ പെർമിറ്റ് നൽകും. സ്ഥലപരിശോധന ഇല്ലാതെയാണ് പെർമിറ്റ് അനുവദിക്കുക. ഇത് പൂർണസജ്ജമാകാൻ റവന്യൂവകുപ്പിന്റെ ഡിജിറ്റൽ സർവേ കൂടി പൂർത്തിയാകണം.
നിലവിൽ, പരമാവധി 300 ചതുരശ്രമീറ്റർ വിസ്തീർണമുള്ളതും രണ്ട് നില വരെയുള്ളതും ഏഴു മീറ്റർ വരെ ഉയരവുമുള്ള വീടുകളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഇരുനില വീടുകളിൽ പലതിന്റെയും ഉയരം ഏഴ് മീറ്ററിൽ കൂടുതലാണെന്നതിനാൽ ഇളവുകൾ ലഭിക്കുന്നില്ലെന്ന പരാതി ഇതോടെ ഒഴിവാകും.
വാണിജ്യ കെട്ടിടങ്ങൾക്ക് സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് നൽകാനുള്ള വിസ്തീർണവും വർധിപ്പിക്കും. നിലവിൽ 100 ചതുരശ്രമീറ്റർ (1076.39 ചതുരശ്രഅടി) എന്നത് 250 ചതുരശ്രമീറ്ററായി (2690.98 ചതുരശ്ര അടി) ഉയർത്തും. ഇതോടെ ഒട്ടേറെ ചെറുകിട, ഇടത്തരം വാണിജ്യ കെട്ടിടങ്ങളുടെ നിർമാണങ്ങൾക്ക് അപേക്ഷിച്ചാൽ ഉടൻ അനുമതി ലഭിക്കും.
കൂടാതെ വീടുകൾക്ക് മുകളിൽ സംരക്ഷണം ഒരുക്കാൻ ഷീറ്റും ഓടും കൊണ്ട് നിർമിക്കുന്ന മേൽക്കൂരകളുടെ ഉയരത്തിൽ ഇളവ് അനുവദിക്കും. ടെറസിൽ നിന്ന് ഷീറ്റിലേക്കുള്ള ഉയരം 2.4 മീറ്ററിൽ കൂടാൻ പാടില്ലെന്ന നിബന്ധനയോടെ മൂന്ന് നിലകൾ വരെയുള്ള വീടുകൾക്കാണ് ഈ ഇളവ്. ഇതിനായി പ്രത്യേക ഫീസോ അനുമതിയോ വേണ്ടിവരില്ല.


Post a Comment