കുമ്പള: കാസറഗോഡ്- തലപ്പാടി റൂട്ടിൽ സ്വകാര്യബസുകളുടെ കുറവ് രാവിലെയും, വൈകുന്നേരത്തെയും വിദ്യാർത്ഥികളുടെ യാത്ര നരക തുല്യം. അപകടാവസ്ഥയിലാണ് വിദ്യാർത്ഥികൾ ബസ്സിൽ യാത്ര ചെയ്യുന്നത്.
കൃത്യസമയത്ത് സ്കൂളിൽ എത്തിച്ചേരാൻ കിട്ടുന്ന ബസുകളിൽ കയറി കൂടുകയാണ് വിദ്യാർത്ഥികൾ ഏറെയും. ഇത് ബസ്സിൽ ഉൾക്കൊള്ളാവുന്നതിൽ അധികമാണ്. സ്ഥല പരിമിതി മൂലം വിദ്യാർത്ഥികൾ ഡോറിൽ തൂങ്ങിപ്പിടിച്ചാണ് യാത്ര ചെയ്യുന്നത്. ദേശീയപാത നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാൽ വിദ്യാർത്ഥികളുടെ തൂങ്ങിപ്പിടിച്ചുള്ള യാത്ര അപകടം വിളിച്ചോതുമെന്ന് രക്ഷിതാക്കൾ ഭയക്കുന്നു.ബസ്സിൽ വിദ്യാർഥികൾ ഒന്നടങ്കം കയറുന്നതിനെ കണ്ടക്ടർമാർ ചോദ്യം ചെയ്യുന്നുവെങ്കിലും വിദ്യാർത്ഥികൾ കൂട്ടാക്കുന്നില്ലെന്നാണ് ആക്ഷേപം.തിരക്ക് മൂലം ബസ്സിന്റെ ഡോർ അടക്കാൻ സാധിക്കുന്നില്ല. ഇത് ചോദ്യം ചെയ്യുമ്പോൾ ബസ് ജീവനക്കാരും, വിദ്യാർത്ഥികളും തമ്മിലുള്ള വാക്കേറ്റത്തിനും, കയ്യാങ്കളിക്കും കാരണമാകുന്നുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു ബസ് കണ്ടക്ടർ വിദ്യാർത്ഥികൾക്ക് നേരെ കൊലവിളി നടത്തിയത് അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.സ്കൂൾ സമയങ്ങളിൽ ദേശീയപാതയിൽ കൂടുതൽ സ്വകാര്യബസ്സുകൾ അനുവദിക്കുകയോ, കെഎസ്ആർടിസി ബസുകളിൽ വിദ്യാർത്ഥികൾക്ക് യാത്രാ നിരക്കിൽ ഇളവോ അനുവദിക്കണമെന്നാണ് വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും ആവശ്യം.
ഫോട്ടോ: കുമ്പള- ഉപ്പള റൂട്ടിൽ സ്വകാര്യബസ്സിൽ തൂങ്ങിപിടിച്ച് യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ.
Post a Comment