JHL

JHL

മുംബൈയില്‍ ആരിക്കാടി സ്വദേശിയുടെ മരണം:മൂന്ന് പേര്‍ അറസ്റ്റില്‍


 കുമ്പള: ആരിക്കാടി സ്വദേശി മുംബൈയില്‍ മരിച്ചത് പത്തംഗസംഘത്തിന്റെ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് വിവരം. സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയും മകനുമടക്കം മൂന്ന് പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. കെട്ടിട ഉടമ മുംബൈയിലെ നൂറുല്‍ അമീന്‍ റഹ്‌മാന്‍ ഷേഖ്, മകന്‍ മുഹമ്മദ് അലി അമീന്‍ ഷേഖ്, തൊഴിലാളി ആതിക് യൂസഫ് റഹ്‌മാന്‍ എന്നിവരാണ് അറസ്റ്റിലായത്. എഴ് പേരെ പൊലീസ് അന്വേഷിച്ച് വരുന്നു. ആരിക്കാടി കുന്നില്‍ ഖിളിരിയ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന മുഹമ്മദ് ഹനീഫ (48) ആണ് കൊല്ലപ്പെട്ടത്. ഹനീഫ 12 വര്‍ഷം മുമ്പ് ഡി.എന്‍ റോഡിലെ നൂറുല്‍ അമീന്‍ ഇസ്ലാം ഷേഖിന് 25 ലക്ഷം രൂപ ഡിപോസിറ്റ് നല്‍കി ഗസ്റ്റ് ഹൗസ് വാടകക്ക് വാങ്ങിയിരുന്നു. മലബാര്‍ റസിഡന്‍സി എന്ന പേരിലാണ് ഗസ്റ്റ് ഹൗസ് ഹനീഫ നടത്തിവന്നിരുന്നത്. കെട്ടിടമുടമ ഹോട്ടല്‍ ഒഴിഞ്ഞ് തരണമെന്ന് പലപ്രാവശ്യം ആവശ്യപ്പെട്ടപ്പോള്‍ ഡിപോസിറ്റ് തുക തിരിച്ച് നല്‍കണമെന്ന് ഹനീഫയും ആവശ്യപ്പെട്ടു. എന്നാല്‍ തുക തിരിച്ച് നല്‍കിയില്ലെന്ന് മാത്രമല്ല ഹനീഫക്ക് സംഘത്തില്‍ നിന്ന് വധ ഭീഷിണി ഉണ്ടായിരുന്നതായും സുഹൃത്തുകള്‍ പറയുന്നു. ഇത് സംബന്ധിച്ച് ഹനീഫ പലപ്രാവശ്യം എം.ആര്‍. ഐ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ആറിന് രാത്രി കെട്ടിടമുടമ ഹനീഫയെ പ്രശ്നം പറഞ്ഞ് തീര്‍ക്കാനെന്ന പേരില്‍ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ച് വരുത്തുകയും പീന്നീട് സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ഹനീഫയുടെ നിലവിളി കേട്ട് പരിസര വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് എത്തി ഹനീഫയെ സെന്റ് ജോര്‍ജ്ജ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. നില ഗുരുതരമായതിനാല്‍ മുംബൈ ജെ.ജെ. ആസ്പത്രിലേക്ക് മാറ്റി. 22ന് ഹനീഫ ആസ്പത്രി വിട്ടു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 6 മണിയോടെ ഹനീഫ കുളിമുറിയില്‍ കുഴഞ്ഞ് വീണു. പരിസരത്ത് ഉണ്ടായിരുന്നവര്‍ ഹനീഫയെ ആസ്പത്രില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഹനീഫയുടെ മരണം ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണെന്നും അന്വേഷണം ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സി.എച്ച്. അബ്ദുല്‍ റഹിമാന്‍, ജമാഅത്ത് സെക്രട്ടറി മുഹമ്മദ് ഹനീഫ ഷിറിയ, ഹനീഫയുടെ ഭാര്യാ സഹോദരന്‍ അബ്ദുല്ല എന്നിവര്‍ രംഗത്തെത്തിയിരുന്നു. മുംബൈ കേരള മുസ്ലിം ജമാഅത്തിന്റെ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് സംഘത്തെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായത്. മുഹമ്മദ് ഹനീഫയുടെ മയ്യത്ത് ഇന്നലെ വീട്ടിലെത്തിച്ചതിന് ശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കുമ്പോല്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.



No comments