JHL

JHL

ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു




 ലോകഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായിരുന്ന പെലെ (82) അന്തരിച്ചു. വൻ കുടലിലെ കാൻസറിനോട് മല്ലിട്ട് ഏറെനാളായി ചികിത്സയിലായിരുന്ന പെലെയെ ഹൃദയസംബന്ധമായ അസുഖങ്ങളും അലട്ടിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ‌ലോകകപ്പ് സമയത്ത് സാവോപോളോയിലെ ആശുപത്രിയിലായിരുന്ന പെലെയുടെ ആരോഗ്യപരമായ വിവരങ്ങൾ മകൾ കെലി നെസിമെന്റോയിലൂടെ കൃത്യമായി പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ അസുഖം മൂർച്ഛിച്ചതായി റിപ്പോർട്ടുകൾ വന്നത് ഫുട്ബോൾ ലോകത്തെ വലിയ നിരാശയിലാഴ്ത്തിയിരുന്നു.  ഇതിഹാസത്തിന്റെ മരണവാർത്ത സമൂഹ മാധ്യമങ്ങളിലൂടെ മകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ക്യാൻസറിന് ശസ്ത്രക്രിയക്ക് വിധേയനാക്കപ്പെട്ട പെലെ ഇതിന് ശേഷം കീമോതെറാപ്പിക്കും വിധേയനായിരുന്നു. പെലെ ഗുരുതരാവസ്ഥയിലാണെന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞയാഴ്ച പുറത്ത് വന്ന അദ്ദേഹത്തിന്റെ വൈദ്യ റിപ്പോർട്ടുകൾ.

ബ്രസീലിലെ പ്രശസ്ത‌ ക്ലബ്ബായ സാന്റോസിന് വേണ്ടി കാഴ്ച വെച്ച മിന്നും പ്രകടനങ്ങളുടെ ബലത്തിൽ 1957 ൽ ദേശീയ ടീമിലെത്തിയ പെലെ, അർജന്റീന ക്കെതിരെ കളിച്ചു കൊണ്ടായിരുന്നു അന്താരാഷ്ട്ര ഫുട്ബോളിൽ അരങ്ങേറിയത്. ബ്രസീലിനായി കളിച്ച ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ഒരു ഗോൾ നേടാൻ പെലെക്ക് കഴിഞ്ഞു. ഒരു ഇതിഹാസ കരിയറിന്റെ തുടക്കമായിരുന്നു അത്.

1958 ൽ ബ്രസീൽ ചരിത്രത്തിലാദ്യമായി ലോകകപ്പ് സ്വന്തമാക്കുമ്പോൾ നിർണായക സാന്നിധ്യമായി പെലെ കൂടെയുണ്ടായിരുന്നു. പരിക്കിനോട് മല്ലിട്ടു കൊണ്ടായിരുന്നു പെലെ ആ ലോകകപ്പ് കളിച്ചത്. ആ വർഷത്തെ ലോകകപ്പ് സെമിയിൽ ഫ്രാൻസിനെതിരെ ഹാട്രിക്ക് നേടിയ പെലെ, ലോകകപ്പ് ചരിത്രത്തിൽ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും സ്വന്തമാക്കി. ലോകകപ്പ്‌ഫൈനലിൽ ആ വർഷം ബ്രസീൽ, സ്വീഡനെ 5-2 ന് തകർക്കുമ്പോൾ, ഇരട്ട ഗോളുകൾ നേടി പെലെ മിന്നി. തന്റെ കന്നി‌ ലോകകപ്പിലെ മികച്ച യുവ താരമായും പെലെ തിരഞ്ഞെടുക്കപ്പെട്ടു.

ഇതിന് ശേഷം 1962, 1970 വർഷങ്ങളിലും അദ്ദേഹം ബ്രസീലിനായി ലോകകപ്പിൽ മുത്തമിട്ടു.‌ അവസാനം കളിച്ച ലോകകപ്പിൽ ഗോൾഡൻ ബോളും സ്വന്തമാക്കിയായിരുന്നു പെലെയുടെ മടക്കം. ഇന്നും മൂന്ന് ലോകകപ്പുകൾ നേടിയിട്ടുള്ള ലോകത്തെ ഒരേയൊരു താരമാണ് പെലെ.

No comments