ബദിയടുക്ക പഞ്ചായത്ത് പ്രസിഡൻറും കോൺഗ്രസ് നേതാവുമായ കൃഷ്ണ ഭട്ട് പാർട്ടി വിട്ടു. ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം
ബദിയടുക്ക(True News 11 November 2020): സ്ഥാനമൊഴിയുന്ന പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍. കൃഷ്ണ ഭട്ട് കോണ്‍ഗ്രസ് വിടുന്നു. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നുള്ള രാജിക്കത്ത് ഡിസിസി പ്രസിഡന്റിനും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിനും തപാല്‍ മാര്‍ഗം അയച്ചതായി അദ്ദേഹം അറിയിച്ചു. ഭാവിപരിപാടികള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കൃഷ്ണഭട്ട് ബിജെപിയിലേക്ക് വഴിതേടുകയാണെന്നാണ് സൂചന.
അശരണരായ കുടുംബങ്ങള്‍ക്ക് സ്വന്തം ചെലവില്‍ വീട് നിര്‍മിച്ചുനല്‍കി ശ്രദ്ധേയനായ സായിറാം ഭട്ടിന്റെ മകനായ കൃഷ്ണഭട്ട് 15 വര്‍ഷത്തോളമായി ബദിയടുക്ക പഞ്ചായത്ത് അംഗമായിരുന്നു.
നേരത്തേ വൈസ് പ്രസിഡന്റും പിന്നീട് പ്രസിഡന്റുമായിരിക്കേ മുസ്ലീം ലീഗുമായുണ്ടായ അഭിപ്രായഭിന്നതകള്‍ യുഡിഎഫില്‍ വിള്ളലുകള്‍ സൃഷ്ടിച്ചിരുന്നു. 2018 ല്‍ ബദിയടുക്കയില്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കൃഷ്ണഭട്ട് അധ്യക്ഷനായതും യുഡിഎഫില്‍ വിവാദമായി. ഇതിനെതിരേ ലീഗിന്റെയും കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെയും ഭാഗത്തുനിന്നും പരാതികളുയര്‍ന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയെ തന്നെ പിരിച്ചുവിട്ടിരുന്നു.
എന്നാല്‍ പരിപാടിയില്‍ നിന്ന് പിന്മാറാന് ഭട്ട് തയാറായില്ല. പഞ്ചായത്ത് ഭരണത്തില്‍ ലീഗിന്റെ അമിതമായ ഇടപെടലുകളും ലീഗ് നേതാക്കള്‍ക്കെതിരേ ഉയര്‍ന്ന അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് കൃഷ്ണഭട്ട് യുഡിഎഫ് ജില്ലാ നേതൃത്വത്തിന് പരാതി നല്‍കുകയും ചെയ്തിരുന്നു. പാര്‍ട്ടിയെ നിരന്തരം ലീഗിന് അടിയറവയ്ക്കുന്ന നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചതെന്ന് കൃഷ്ണഭട്ട് പറഞ്ഞു.
ഭാവിപരിപാടികള്‍ വരുംദിവസങ്ങളില്‍ വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍ കൃഷ്ണഭട്ട് ബിജെപിയില്‍ ചേരുന്നതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.
Post a Comment