JHL

JHL

പ്ലസ്ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു.


 കാസര്‍കോട്: പ്ലസ്ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി വൈദ്യപരിശോധനക്കിടെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. മധൂര്‍ കോട്ടക്കണ്ണിയിലെ അബ്ദുള്‍ കലന്തര്‍ എന്ന കലന്തര്‍ ഷാഫി(27)യാണ് വിദ്യാനഗര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്. വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ബല്‍ത്തങ്ങാടിയിലെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് കലന്തര്‍ ഷാഫിയെ കഴിഞ്ഞ ദിവസം പിടികൂടിയത്. തുടര്‍ന്ന് ഷാഫിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് വൈദ്യപരിശോധനക്കായി കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് കൊണ്ടുവന്നു. ആസ്പത്രിയില്‍ നാഡിമിടിപ്പ് പരിശോധിക്കുന്നതിന് ഡോക്ടറുടെ നിര്‍ദേശപ്രകാരം വിലങ്ങഴിച്ചപ്പോള്‍ ഷാഫി ഒപ്പമുണ്ടായിരുന്ന പൊലീസുകാരെ തള്ളിമാറ്റി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഈ സമയം ആസ്പത്രിയിലുണ്ടായിരുന്ന ചാനല്‍ ക്യാമറാമാന്‍ സുനില്‍കുമാര്‍ ബേപ്പ് സംശയം തോന്നി പ്രതിയെ കൈകൊണ്ട് തടയാന്‍ ശ്രമിച്ചു. കുതറിമാറി ഓടിയപ്പോള്‍ പിന്നാലെ ഓടി മല്‍പ്പിടുത്തത്തിലൂടെ പ്രതിയെ കീഴ്പ്പെടുത്തി പൊലീസിന് കൈമാറുകയായിരുന്നു. കലന്തര്‍ ഷാഫി നാലുമാസം മുമ്പാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കര്‍ണാടക, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ഒളിവില്‍ കഴിയുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ കലന്തര്‍ ഷാഫിയെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. കലന്തര്‍ ഷാഫിയുടെ ചിത്രം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പൊലീസ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. പ്രതിയെ റിമാണ്ട് ചെയ്തു.

No comments