JHL

JHL

നായിക്കാപ്പില്‍ രണ്ട് വീടുകളിലെ കവര്‍ച്ച: 15 വിരലടയാളങ്ങള്‍ ലഭിച്ചു


 കുമ്പള: നായിക്കാപ്പിലെ രണ്ട് വീടുകളില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതികളുടേതെന്ന് സംശയിക്കുന്ന 15 വിരലയടയാളങ്ങള്‍ ലഭിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകളിലടക്കം പൊലീസ് വ്യാപക പരിശോധന നടത്തിവരികയാണ്. മൊബൈല്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കിയും പരിശോധിക്കുന്നു. വെള്ളിയാഴ്ച്ച പട്ടാപ്പകലാണ് നായിക്കാപ്പ് ലിറ്റില്‍ ലില്ലി സ്‌കൂളിന് സമീപം താമസിക്കുന്ന നീര്‍ച്ചാലിലെ കര്‍ണാടക ബാങ്ക് മാനേജര്‍ വാസുദേവ അണ്ണയ്യയുടെ വീടിന്റെ പിറക് വശത്തെ ജനല്‍ കമ്പി അടര്‍ത്തി മാറ്റി അലമാരയില്‍ സൂക്ഷിച്ച 30 പവന്‍ സ്വര്‍ണ്ണാഭരണങ്ങും 11,000 രൂപയും കവര്‍ന്നത്. സമീപത്ത് താമസക്കാരായ കുമ്പള ടൗണിലെ മോഹന്‍ ടൈലറിങ്ങ് കടയുടമ മോഹന്‍ ദാസിന്റെ വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് മൂന്ന് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 22,000 രൂപയും കവര്‍ന്നു. വിദഗ്ധ സംഘം നടത്തിയ പരിശോധനയില്‍ വാസുദേവന്റെ വീട്ടില്‍ നിന്ന് 9 വിരലയടയാളങ്ങളും മോഹന്‍ദാസിന്റെ വീട്ടില്‍ നിന്ന് 6 വിരലയടയാളങ്ങളുമാണ് ലഭിച്ചത്. പൊലീസ് നായ വീട്ടില്‍ നിന്ന് മണം പിടിച്ച് വീടിന്റെ ചുറ്റുവട്ടവും ഓടി തിരിച്ചു വന്നു. കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇ. അനൂപിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകളില്‍ വ്യാപക പരിശേധന നടത്തി. കുമ്പള ഭാഗത്ത് അടിക്കടിയുണ്ടാകുന്ന കവര്‍ച്ചകള്‍ പൊലീസിന് തലവേദന സൃഷ്ടിക്കുന്നു. ഒരു ഭാഗത്ത് പ്രതികളെ കണ്ടെത്താന്‍ വേണ്ടി അന്വേഷണം ഊര്‍ജിതമാക്കുമ്പോഴും മറ്റൊരു ഭാഗത്ത് കവര്‍ച്ച നടക്കുന്നത് പൊലീസിനെ വട്ടം കറക്കുന്നു. രാത്രിയും പകലും പരിശോധന ശക്തമാക്കി സംശയം തോന്നുന്നവരെ ചോദ്യം ചെയ്യുന്നുണ്ട്. പ്രതികളെ കെണ്ടത്താന്‍ വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

No comments