JHL

JHL

കോഴി കടം വാങ്ങിയവർ പണം തിരികെ നൽകിയില്ല; ബോർഡ് സ്ഥാപിച്ച് സ്ഥാപനം അടച്ചുപൂട്ടി മുൻപ്രവാസി;


 ആദൂർ:  കോഴി കടം വാങ്ങിയവർ പണം തിരികെ നൽകാത്തതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ മുൻ പ്രവാസി കടയ്ക്ക് മുന്നിൽ ബോർഡ് സ്ഥാപിച്ച് സ്ഥാപനം അടച്ചുപൂട്ടി. ആദൂർ സിഎ നഗറിലെ ഹാരിസിനാണ് വലിയ പ്രതീക്ഷയോടെ പ്രദേശത്ത് തുടങ്ങിയ കട അടച്ചിടേണ്ടി വന്നത്. 'കോഴി കടം വാങ്ങിയിട്ട് പൈസ തരാത്ത നിങ്ങളാണ് ഈ കടപൂട്ടാൻ കാരണം. നിങ്ങൾ വാങ്ങിയതിന്റെ പൈസ ഉടനെ തന്നെ നൽകേണ്ടതാണ്. അല്ലാത്ത പക്ഷം തരാത്തവരുടെ പേര് ഇവിടെ വെളിപ്പെടുത്തുന്നതായിരിക്കും', എന്നാണ് ബോർഡിലെ വാചകങ്ങൾ.

20 വർഷത്തോളം ദുബൈയിൽ മികച്ച ജോലിയിലായിരുന്ന ഹാരിസ് കോവിഡിനെ തുടർന്നാണ് ജോലി നഷ്ടപ്പെട്ട് നാട്ടിൽ തന്നെ സ്ഥിരതാമസമാക്കേണ്ടി വന്നത്. അതിനിടയിലാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകാനായി ഒന്നരവർഷം കോഴിക്കട തുടങ്ങിയത്. ചെറിയ രീതിയിൽ വരുമാനം ലഭിച്ചിരുന്നെങ്കിലും കോഴികൾ കടം പോയതായാണ് വലിയ തിരിച്ചടിയായത്. വീടുകളിലെ ചെറിയ പരിപാടികൾക്കും മറ്റും വലിയ അളവിൽ കോഴി നൽകിയിരുന്നുവെങ്കിലും പലരും ഇതുവരെ പണം നൽകിയില്ലെന്ന് ഹാരിസ് പറയുന്നു. കൂടാതെ കോഴി വെട്ടിയ ശേഷം പണം പിന്നെ തരാമെന്നും അനവധി പേർ പറയുന്ന അവസ്ഥയും ഉണ്ടായതായും വീടുകളിൽ കോഴി കൊണ്ടുകൊടുത്ത വകയിലും തുക കിട്ടാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഏകദേശം 55,000 രൂപ തനിക്ക് ലഭിക്കാനുണ്ടെന്നും തരാനുള്ളവരുടെ മുഴുവൻ കണക്കുകളും തന്റെ പക്കലുണ്ടെന്നും ഹാരിസ് കാസർകോട് വാർത്തയോട് പറഞ്ഞു. വിശ്വാസം കൊണ്ടും ആവലാതികൾ പറയുമ്പോൾ മനസിന് അലിവ് തോന്നിയുമാണ് പലർക്കും കടം കൊടുക്കേണ്ടി വന്നതെന്ന് ഹാരിസ് വ്യക്തമാക്കുന്നു. കിട്ടാനുള്ള പണം പെരുകിയപ്പോൾ കട അടച്ചുപൂട്ടുക മാത്രമായിരുന്നു മുന്നിലുള്ള വഴി. അടുപ്പമുള്ളവർ നൽകിയ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹാരിസ് ഇങ്ങനെയൊരു ബോർഡ് വെച്ചത്. 'ബോർഡ് കണ്ട് ചിലർ തങ്ങൾ പണം നൽകാനുണ്ടോ എന്ന് ചോദിച്ച് വിളിച്ചിരുന്നു. എന്നാൽ ഇവർ ആരും തന്നെ പണം തരാൻ ഉള്ളവരായിരുന്നില്ല. അതേസമയം പണം നൽകാനുള്ളവർ വിളിച്ചിട്ടുമില്ല', ഹാരിസ് പറഞ്ഞു.

ഹാരിസ് നേരത്തെയും നിരവധി തവണ വഞ്ചനയ്ക്ക് ഇരയായിട്ടുണ്ട്. പ്രവാസിയായിരിക്കെ പാർട്ണറെ കൂട്ടി ഒരു വ്യാപാരം തുടങ്ങിയിരുന്നു. എന്നാൽ പാർട്ണർ പറ്റിച്ചതോടെ 14 ലക്ഷം രൂപയുടെ കടക്കാരനായി താൻ മാറിയെന്ന് അദ്ദേഹം പറയുന്നു. കോഴിക്കടയ്‌ക്കൊപ്പം ലക്ഷങ്ങൾ ചിലവിട്ട് രണ്ട് റെസ്റ്റോറന്റുകളും ഹാരിസ് തുടങ്ങിയിരുന്നുവെങ്കിലും കച്ചവടം കുറഞ്ഞതും മറ്റ് പ്രശ്‍നങ്ങളും കാരണം അതും അടച്ചുപൂട്ടേണ്ടി വന്നു. ഇപ്പോൾ ജീവിതം പച്ചപിടിപ്പിക്കാനായി അതിഥി തൊഴിലാളികൾക്കൊപ്പം തേപ്പ് പണി ചെയ്യുകയാണ് ഹാരിസ്. ഒരിക്കൽ തന്റെ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് മൂന്ന് കുട്ടികളുടെ പിതാവായ ഈ മുൻ പ്രവാസി.

No comments