JHL

JHL

നേത്രാവതി പാലത്തിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

 


ഉള്ളാള്‍: (www.truenewsmalayalam.com 29.04.2021)

 സുഹൃത്തുക്കള്‍ക്കൊപ്പം റെയില്‍പാളത്തിലൂടെ നടന്നുപോകുന്നതിനിടെ ട്രെയിന്‍ വരുന്നതുകണ്ട യുവാവ് പരിഭ്രാന്തിയില്‍ നേത്രാവതി പുഴയിലേക്ക് ചാടി. ഒഴുക്കില്‍പെട്ട യുവാവിന്റെ മൃതദേഹം രണ്ടുദിവസത്തിന് ശേഷം കണ്ടെത്തി. ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന നിതിന്റെ മൃതദേഹമാണ് ബുധനാഴ്ച വൈകിട്ട് പുഴയോരത്ത് കണ്ടെത്തിയത്. ഏപ്രില്‍ 26ന് രാവിലെ സോമേശ്വര്‍ ക്ഷേത്രത്തിലെ ബ്രഹ്‌മകലശോത്സവത്തിന് പോയ നിതിനും സുഹൃത്തും ഉച്ച തിരിഞ്ഞാണ് മടങ്ങിയത്. നിതിന്‍ സുഹൃത്തുക്കള്‍ക്കൊപ്പം നേത്രാവതി പുഴയുടെ കുറുകെയുള്ള പാലത്തിലെ പാളത്തിലൂടെ നടന്നുപോകുന്നതിനിടെയാണ് ട്രെയിന്‍ വരുന്നത് കണ്ടത്. ഇതോടെ പരിഭ്രാന്തനായ നിതിന്‍ പുഴയിലേക്ക് ചാടുകയായിരുന്നു. അതേസമയം ഈ വിവരം സുഹൃത്തുക്കള്‍ ആരെയും അറിയിച്ചിരുന്നില്ല. നിതിന്‍ വീട്ടില്‍ തിരിച്ചെത്താത്തതിരുന്നതിനെ തുടര്‍ന്ന് സഹോദരന്‍ ഉള്ളാള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് നിതിന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രത്തില്‍ നിന്ന് തിരിച്ചുപോയിരുന്നതായുള്ള വിവരം കിട്ടിയത്. തുടര്‍ന്ന് പൊലീസ് നിതിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതോടെ യുവാവ് പുഴയില്‍ ചാടിയതായി തെളിയുകയായിരുന്നു. അവിവാഹിതനായ നിതിന്‍ മുമ്പ് ഗള്‍ഫിലായിരുന്നു.  കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചുവരികയും വെല്‍ഡിംഗ് ജോലി ചെയ്ത് വരികയുമായിരുന്നു. 

No comments