തളങ്കര പള്ളിക്കുളത്തിലെ യുവാവിന്റെ ദാരുണ മരണം നൊമ്പരക്കാഴ്ചയായി
തളങ്കര : ചൊവ്വാഴ്ച വൈകീട്ടാണ് ബെംഗളൂരു താനിറോഡിലെ പതിനൊന്നംഗ കുടുംബം തളങ്കര മാലിക് ദീനാർ വലിയ ജുമുആത്ത് പള്ളിയിൽ സന്ദർശനത്തിനും പ്രാർഥനയ്ക്കുമായി എത്തുന്നത്. എന്നാൽ, ആ യാത്ര ആ കുടുംബത്തിന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. തളങ്കരയിൽ മുറിയെടുത്ത് താമസിച്ച് ബുധനാഴ്ച രാവിലെ പ്രാർഥനയും കഴിഞ്ഞ് പോകുന്നതിനിടയിലാണ് മരിച്ച ഫൈസാന്റെ അനുജൻ സക്ളീന് കുളത്തിൽ ഇറങ്ങിക്കുളിക്കണമെന്ന് ആഗ്രഹം തോന്നിയത്. കുളത്തിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ നീന്തൽ വശമില്ലാതിരുന്ന സക്ലീൻ അബദ്ധത്തിൽ കാൽവഴുതി ആഴത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു.
വീട്ടുകാരുടെ മുൻപിൽ വെച്ചായിരുന്നു ഇതെല്ലാം. അനുജൻ വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ട സഹോദരൻ ഫൈസാൻ ഒന്നും ചിന്തിക്കാതെ കുളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. ഫൈസാനും നീന്തൽ വശമില്ലായിരുന്നു. ഇരുവരും ആഴങ്ങളിലേക്ക് മുങ്ങിത്താഴുന്നത് കണ്ട് ബന്ധുക്കൾ നിലവിളി തുടങ്ങി.ഫൈസാന്റെ പ്രതിശ്രുത വധുവും കുടുംബവും ഇവരോടൊപ്പമുണ്ടായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും കൂടി സക്ലീനെ കരയ്ക്കെത്തിച്ചെങ്കിലും ഫൈസാൻ ചെളിയിൽ പൂണ്ടുപോയിരുന്നു. ഫൈസാനെ പുറത്തെത്തിക്കാൻ അല്പം വൈകിപ്പോയി. ഫൈസാനെ മാലിക് ദിനാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post a Comment