JHL

JHL

കുമ്പള റെയിൽവേ സ്റ്റേഷനിൽ ഫ്ലാറ്റ്ഫോമിന് മേൽക്കൂരയില്ല:മഴ നനഞ്ഞു വേണം യാത്രക്കാർക്ക് ട്രെയിൻ കയറാൻ

കുമ്പള.കുമ്പള റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാനസൗകര്യ വികസനത്തിൽ നാട്ടുകാരും സന്നദ്ധ സംഘടനകളും മുറവിളി കൂട്ടുമ്പോഴും കണ്ണടച്ച് ഇരുട്ടാക്കുകയാണ് റെയിൽവേ അധികൃതർ.

 സ്റ്റേഷനിൽ വർഷങ്ങളായി വേനൽക്കാലത്ത് വെയിലേറ്റും,മഴക്കാലത്ത് മഴ നനഞ്ഞും ട്രെയിൻ കയറേണ്ട ദുരിതാവസ്ഥയിലാണ് യാത്രക്കാർ. വിദ്യാർത്ഥികളും, സ്ത്രീകളും കുട്ടികളും, രോഗികളായവരുമായ യാത്രക്കാരാണ് ദുരിതം നേരിടുന്നത്.പ്ലാറ്റ്ഫോമിന് മേൽക്കൂര വേണമെന്ന പാസഞ്ചേഴ്സ് അസോസിയേഷനും, സന്നദ്ധ സംഘടനകളും, നാട്ടുകാരും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. മറ്റുള്ള അടിസ്ഥാനസൗകര്യ വികസനത്തിൽ അവഗണന തുടരുമ്പോഴും ഫ്ലാറ്റ്ഫോമിന് മേൽക്കൂരയെങ്കിലും വേണമെന്ന ഈ ചെറിയ ആവശ്യം പോലും അനുവദിക്കാൻ റെയിൽവേ അധികൃതർ തയ്യാറാകാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

 നിലവിൽ ഓഫീസ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് 100 മീറ്ററിൽ മാത്രമാണ് സ്റ്റേഷനിൽ ഫ്ലാറ്റ്ഫോമിന് മേൽ ക്കൂരയുള്ളത്.രണ്ടാം ഫ്ലാറ്റ്ഫോമിലും ഇതുതന്നെയാണ് സ്ഥിതി. രണ്ടു ഭാഗത്തും കുറഞ്ഞത് 500 മീറ്ററുകളിലെങ്കിലും ഫ്ലാറ്റ്ഫോമിന് മേൽക്കൂര വേണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി തവണ റെയിൽവേ സ്റ്റേഷന്റെ നിലവിലെ ശോചനീയാവസ്ഥ ജനപ്രതിനിധികളെയും, റെയിൽവേ അധികൃതരെയും അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന ആക്ഷേപം നാട്ടുകാർക്കും യാത്രക്കാർക്കുമുണ്ട്.

 ദീർഘദൂര ട്രെയിനുകൾക്ക് പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ മലബാർ ഭാഗത്തുനിന്ന് കുമ്പളയിലൂടെ കടന്നുപോകുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ സ്റ്റേഷനിലെ ലിഫ്റ്റ് നിർമ്മാണത്തിന്റെയും, വെളിച്ച വിപ്ലവമൊരു ക്കിയതിന്റെയും കഥയാണ് റെയിൽവേ അധികൃതർ പറയുന്നതെന്ന് യാത്രക്കാർക്ക് ആക്ഷേപമുണ്ട്.ഇപ്പോൾ മഴ കനത്തതോടെ പ്ലാറ്റ്ഫോമിന് മേൽക്കൂര ഇല്ലാത്തതിന്റെ ദുരിതം അനുഭവിക്കുകയാണ് വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ. കുമ്പളയിൽ നിലവിൽ ചുരുക്കം ചില ട്രെയിനുകൾക്ക് മാത്രമാണ് സ്റ്റോപ്പുള്ളത്.അത് കയറിപ്പറ്റാൻ തന്നെ പ്രയാസമുണ്ടാക്കുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്.

 ഫ്ലാറ്റ്ഫോമിന് മേൽക്കൂര നിർമ്മിക്കാൻ അടിയന്തിര നടപടി വേണമെന്നാണ് പാസഞ്ചേഴ്സ് അസോസിയേഷന്റെയും,സന്നദ്ധ സംഘടനകളുടെയും ആവശ്യം.




No comments