JHL

JHL

കാസർകോട്ട് കോവിഡ് നിയന്ത്രണം കടുപ്പിച്ചു; പരിശോധന കർശനമാക്കി

 


കാസർകോട്:  (www.truenewsmalayalam.com  08.04.2021) 

ജില്ലയിൽ കോവിഡ് നിയന്ത്രണം കടുപ്പിക്കാനും പരിശോധന കർശനമാക്കാനും ജില്ലാതല കൊറോണ കോർ കമിറ്റി യോഗത്തിൽ തീരുമാനിച്ചു. ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബുവിൻ്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിന് പോലീസിന് നിർദേശം നൽകി. എല്ലാവരും മുഖാവരണ ധരിക്കുന്നുവെന്നും കൂട്ടം കൂടുന്നില്ലെന്നും ഉറപ്പാക്കും. വിവാഹങ്ങൾക്കും മറ്റു ചടങ്ങുകൾക്കും നിലവിലുള്ള കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. കുട്ടികൾ കൂട്ടം കൂടി ഫുട്ബോൾ കളിക്കുന്നത് രോഗവ്യാപനത്തിന് കാരണമായിട്ടുണ്ട്. അതിനാൽ ഇങ്ങനെ നിയന്ത്രണങ്ങളില്ലാതെ കൂട്ടം ചേരുന്നത് വിലക്കി.

തട്ടുകടകളിൽ നിയന്ത്രണം തുടരും. ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. പാർസൽ മാത്രം വിതരണം ചെയ്യണം. തട്ടുകടകളിൽ ഉൾപെടെ എല്ലാ കടകളിലും മാസ്കും കയ്യുറയും നിർബന്ധമാക്കി. നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് സെക്ടറൽ മജിസ്‌ട്രേടുമാരും പൊലീസും ഉറപ്പു വരുത്തും. കേസെടുക്കുകയും ഉടൻ പിഴ ഈടാക്കുന്നതിനും നടപടിയുണ്ടാകും. എസ് എസ് എൽ സി, ഹയർ സെകൻഡറി പരീക്ഷ എഴുതുന്ന വിദ്യാർഥികളേയും, അധ്യാപകരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.

45 വയസു കഴിഞ്ഞ മുഴുവനാളുകളും കോവിഡ് വാക്സിൻ സ്വീകരിക്കണം. ആരോഗ്യ വകുപ്പിൽ താത്കാലികമായി നഴ്സുമാരെ നിയമിക്കും. വാക്സിനേഷന് ബസ് സ്റ്റാൻഡ്, റയിൽവേ സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിൽ പ്രത്യേക സൗകര്യം ഒരുക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുൻനിരയിൽ പ്രവർത്തിച്ച രാഷ്ട്രീയ കക്ഷി പ്രവർത്തകർ, പോളിംഗ് ഏജൻറുമാർ അടക്കമുള്ളവർ കോവിഡ് പരിശോധന നടത്തണമെന്നും ഇവർ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും ജില്ലാ കളക്ടർ അഭ്യർഥിച്ചു. വ്യാപാരികൾ, ഷോപ് ജീവനക്കാർ പൊതുഗതാഗത സംവിധാനത്തീലെ ജീവനക്കാർ.തുടങ്ങി വിവിധ മേഖലകളിലുള്ളവർ ആർടി പി സി ആർ പരിശോധന നടത്തണമെന്ന് യോഗം നിർദേശിച്ചു.

ജില്ലയിൽ തൃക്കരിപ്പൂർ, ചെറുവത്തൂർ ,നീലേശ്വരം, കാഞ്ഞങ്ങാട്, അജാനൂർ പള്ളിക്കര, ചെമ്മനാട് ചെങ്കള മേഖലകളിലാണ് കൂടുതൽ രോഗികൾ ഉള്ളത്.


No comments