എല്ലാ പഞ്ചായത്തിലും ടൂറിസം കേന്ദ്രം; മന്ത്രി പി.എ.മുഹമ്മദ് റിയാസ്.
കാസർകോട്(www.truenewsmalayalam.com) : ജില്ലയിലെ 41 തദ്ദേശ സ്ഥാപനങ്ങളിലും പ്രാദേശിക സവിശേഷതകൾ ഉൾക്കൊള്ളുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ബേക്കലിൽ പൊതുമരാമത്ത്, ടൂറിസം പദ്ധതികളുടെ അവലോകന യോഗത്തിൽ മന്ത്രി അധ്യക്ഷത വഹിച്ചു.ജൂലൈ 15നകം പഞ്ചായത്ത്, നഗരസഭ അധ്യക്ഷന്മാരുടേയും യോഗം വിളിച്ചു ടൂറിസം വികസനം ചർച്ച ചെയ്യും. ടൂറിസം വകുപ്പിലെ ഉന്നത ഉദ്യാഗസ്ഥരും പങ്കെടുക്കും. ദൃശ്യഭംഗിക്കു പുറമേ ചരിത്രം, സംസ്കാരം, പ്രാദേശിക സവിശേഷതകൾ എന്നിവയും ടൂറിസം കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുന്നതിന് മാനദണ്ഡമാക്കും.
കോവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷത കുറയുന്നതോടെ ടൂറിസം മേഖലയിൽ കുതിച്ചു ചാട്ടത്തിനു സഹായകമാകുന്ന പദ്ധതികൾ തയാറാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ബേക്കൽ റാണിപുരം, വലിയപറമ്പ തുടങ്ങിയ നിലവിലുള്ള പദ്ധതികൾ വികസിപ്പിക്കും. പ്രവൃത്തി നടക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും. മംഗളൂരുവിൽ നിന്നു വരുന്നവരെ ജില്ലയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികൾക്കും രൂപം നൽകും. കാസർകോട് ജില്ലയെ ബ്രാൻഡ് ചെയ്യുന്ന പദ്ധതികളും പരിഗണനയിലുണ്ട്.
Post a Comment