ബി.ജെ.പി കോഴ; കെ. സുരേന്ദ്രൻ താമസിച്ചിരുന്ന ഹോട്ടലിലെത്തി അന്വേഷണസംഘം തെളിവെടുത്തു.
കാസർകോട്(www.truenewsmalayalam.com) : മഞ്ചേശ്വരം മണ്ഡലത്തിൽ നാമനിർദേശപത്രിക പിൻവലിക്കാൻ കോഴ നൽകിയ കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ താമസിച്ചിരുന്ന ഹോട്ടലിലെത്തി അന്വേഷണസംഘം തെളിവെടുത്തു.
പത്രിക പിൻവലിച്ച കെ. സുന്ദരയെയും കൂട്ടിയാണ് ബദിയഡുക്ക ഇൻസ്പെക്ടർ കെ. സലീമിെൻറ നേതൃത്വത്തിലുള്ള സംഘം തെളിവെടുത്തത്. സുരേന്ദ്രൻ താമസിച്ച മുറിയിൽ തടങ്കലിലാക്കിയാണ് നാമനിർദേശപത്രിക പിൻവലിക്കാനുള്ള രേഖകൾ തയാറാക്കിയതും അപേക്ഷയിൽ നിർബന്ധിച്ച് ഒപ്പുവെപ്പിച്ചതെന്നുമാണ് സുന്ദര നൽകിയ മൊഴി.
മാർച്ച് 22നായിരുന്നു ഈ സംഭവം. ബി.ജെ.പി മുൻ ജില്ല ജനറൽ സെക്രട്ടറിയും സുരേന്ദ്രെൻറ ചീഫ് തെരഞ്ഞെടുപ്പ് ഏജൻറുമായിരുന്ന ബാലകൃഷ്ണ ഷെട്ടി, മഞ്ചേശ്വരം മണ്ഡലം പ്രസിഡൻറ് മണികണ്ഠ റൈ, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, സുരേഷ് നായിക് എന്നിവർ ഈ സമയത്ത് മുറിയിലുണ്ടായിരുന്നതായി സുന്ദര പറഞ്ഞു. തുടർന്ന് ഇവർക്കൊപ്പം കലക്ടറേറ്റിലെത്തി പത്രിക പിൻവലിക്കുകയായിരുന്നു.
മഞ്ചേശ്വരം മണ്ഡലത്തിൽ ബി.എസ്.പി സ്ഥാനാർഥിയായി പത്രിക നൽകി പിന്നീട് പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്നാണ് സുന്ദരയുടെ മൊഴി.
Post a Comment