JHL

JHL

പൂവ്വാർ- മഞ്ചേശ്വരം തീരദേശ പാത രണ്ടുവർഷത്തിനകം; ഭൂമി ഏറ്റെടുക്കുമ്പോൾ പുനരധിവാസത്തിന് മുഖ്യ പരിഗണനയെന്നും മുഖ്യമന്ത്രി

 

തിരുവനന്തപുരം(www.truenewsmalayalam.com) : പൂവ്വാർ മുതൽ മഞ്ചേശ്വരം വരെയുള്ള തീരദേശ പാത സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ കുതിപ്പുണ്ടാക്കുന്ന പദ്ധതിയാണെന്നും രണ്ടു വർഷത്തിനകം പൂർത്തിയാകത്തക്കവിധം പ്രവർത്തനങ്ങൾ മുന്നോട്ട് നീക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ മുൻഗണനാപദ്ധതികളുടെ അവലോകനം യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.

ദേശീയ ജലപാതയുടെ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. കൊച്ചി അർബൻ ഡെവലപ്പ്മെന്റ് ആൻഡ് വാട്ടർ ട്രാൻസ്പോർട്ടിന്റെ ഭാഗമായി കനാൽ ശുചീകരണത്തിന് വേഗത കൂട്ടണം. സർക്കാരിന്റെ മുൻഗണനാപദ്ധതികൾ സമയബദ്ധിതമായി പൂർത്തിയാക്കണമെന്നും യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു.

കോവിഡ് കാരണം നഷ്ടപ്പെട്ടുപോയ സമയവും വേഗതയും തിരിച്ചുപിടിച്ച് പ്രവർത്തനം വേഗത്തിലാക്കണം. ഭൂമി ഏറ്റെടുക്കേണ്ടിടത്തെല്ലാം പുനരധിവാസത്തിന് മുഖ്യ പരിഗണന നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി മെട്രോയുടെ പേട്ടമുതൽ എസ്.എൻ. ജങ്ഷൻ വരെയുള്ള ഭാഗം 2022 മാർച്ച് മാസത്തോടെ പൂർത്തിയാക്കും. കലൂർ മുതൽ കാക്കനാട് വരെയുള്ള ഭാഗത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കും. ഭൂമി ഏറ്റെടുക്കൽ നടപടി ത്വരിതപ്പെടുത്തും. പൈതൃക സംരക്ഷണം കൂടി പരിഗണിച്ച് കൊച്ചി വാട്ടർമെട്രോ പദ്ധതി ഊർജ്ജിതപ്പെടുത്തും. ഓഗസ്റ്റിൽ നൂറ് ദിന പരിപാടിയുടെ ഭാഗമായി ഇതിന്റെ ആദ്യ ഭാഗം കമ്മിഷൻ ചെയ്യും.

സെമീഹൈസ്പീഡ് റെയിൽവേയുടെ അവസാന അലൈന്മെന്റ് എത്രയും വേഗം പൂർത്തീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഇതിന്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സാമൂഹികാഘാതം പഠനം വേഗത്തിലാക്കണം. മലയോര ഹൈവേയുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ അനുമതി വേണ്ട സ്ഥലങ്ങൾ ബന്ധപ്പെട്ടവർ സന്ദർശിച്ച് രൂപരേഖ ഉണ്ടാക്കണം. മൂന്നുമാസത്തിനകം ഡി.പി.ആർ. പൂർത്തിയാക്കണം.


No comments