ജീവൻ നിലനിർത്താനുള്ള പരിശ്രമങ്ങൾ ഫലം കണ്ടില്ല; കുഞ്ഞു സഹല യാത്രയായി
കുമ്പള(www.truenewsmalayalam.com) : കുഞ്ഞു പ്രായത്തിൽ തന്നെ അർബുദം ബാധിച്ച് രണ്ടു കണ്ണും നഷ്ടമായ സഹലയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാനുള്ള എല്ലാ ശ്രമവും വിഫലമായി . മുഗു റോഡ് ഹനീഫിന്റെയും മിസ്‌രിയയുടെയും ആറ് വയസ്സ് പ്രായമുള്ള ഫാത്തിമ സഹ്ല (6 ) നിര്യാതയായി. രണ്ട് വയസ്സുള്ളപ്പോൾ കണ്ണിന് ബാധിച്ച അസുഖം മൂലം ഒരു കണ്ണ് പൂർണമായും നീക്കം ചെയ്തിരുന്നു. അതിനിടെ ദുബായില്‍ ഹോട്ടലില്‍ ജോലി ചെയ്തു വരികയായിരുന്ന പിതാവ് അബ്ദുല്‍ ഹമീദിനും പൊടുന്നനെ കാഴ്ച നഷ്ടപ്പെട്ടു. പ്രവാസികളടക്കമുള്ളവരുടെ സഹായത്തോടെ ചികിത്സ നടത്തിയെങ്കിലും അസുഖം ഭേദമാവാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.
പിന്നീട് ഒരു കണ്ണിലുള്ള കാഴ്ചയുമായി കളിയും ചിരിയുമായി കളിച്ചു നടന്നിരുന്ന സഹലക്ക് രണ്ടാമത്തെ കണ്ണിനും രണ്ട് വർഷം മുമ്പ് കാൻസർ ബാധിക്കുകയായിരുന്നു. തുടർന്ന് ചെന്നൈയിൽ വിദഗ്ധ ചികിത്സക്ക് വിധേയമാക്കിയിരുന്നു. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗമാണ് തുടർ ചികിത്സ ഏറ്റെടുത്തു നടത്തിയിരുന്നത്.
ചികിത്സ തുടർന്ന് കൊണ്ടിരിക്കെ കഴിഞ്ഞ ദിവസം തലകറങ്ങി വീണ സഹലയെ കാസർകോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച വെളുപ്പിനാണ് മരണം സംഭവിച്ചത്. സഹോദരങ്ങൾ ഹംറാസ്, നാസിയ.
Post a Comment