കോപ്പ അമേരിക്ക: സ്വപ്‌ന ഫൈനലിന് കച്ചമുറുക്കി ബ്രസീലും അർജൻറീനയും, പരിശീലനം തുടങ്ങി.
റിയോ(www.truenewsmalayalam.com) : കോപ്പ അമേരിക്ക ഫൈനലിന് മുന്നോടിയായി ബ്രസീലും അർജൻറീനയും പരിശീലനം തുടങ്ങി. ഞായറാഴ്‌ച പുലർച്ചെ ഇന്ത്യൻ സമയം അഞ്ചരയ്‌ക്കാണ് ഫൈനൽ തുടങ്ങുക. കിരീടം നിലനിർത്താൻ നെയ‌്‌മറുടെ ബ്രസീല്‍ ഇറങ്ങുമ്പോള്‍ 1993ന് ശേഷം ആദ്യ കിരീടം നേടുകയാണ് ലിയോണൽ മെസി നയിക്കുന്ന അർജൻറീനയുടെ ലക്ഷ്യം. മാരക്കാനയിലെ കിരീടപ്പോരാട്ടത്തിന് ഇരു ടീമും അവസാനവട്ട ഒരുക്കങ്ങൾ തുടങ്ങി. പരിക്കിൽ നിന്ന് മുക്തനാവുന്ന ബ്രസീലിയൻ വിംഗ് ബാക്ക് അലക്സ് സാന്ദ്രോ ടീമിൽ തിരിച്ചെത്തി. എന്നാൽ ഫൈനലിൽ കളിക്കുമോയെന്ന് ഉറപ്പില്ല. കോച്ച് ടിറ്റെ സെറ്റ് പീസ്, പെനാൽറ്റി കിക്ക് പരിശീലനത്തിനാണ് കൂടുതൽ പ്രധാന്യം നൽകിയത്. ഫൈനലിനുള്ള ബ്രസീലിയൻ ടീമിൽ മാറ്റമുണ്ടാവില്ലെന്നാണ് സൂചന.
അതേസമയം മിക്ക താരങ്ങളും ക്ഷീണിതരായതിനാൽ അർജൻറൈൻ ടീമിന് ചെറിയ തോതിലായിരുന്നു പരിശീലനം. പരിക്കിൽ നിന്ന് മുക്തനാവാത്ത ക്രിസ്റ്റ്യൻ റൊമേറോയ്‌ക്ക് ഫൈനലും നഷ്‌ടമായേക്കും. മെസിക്കും മാർട്ടിനസിനുമൊപ്പം എഞ്ചൽ ഡി മരിയയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താനും കോച്ച് ലിയണൽ സ്‌കലോണിക്ക് ആലോചനയുണ്ട്. കോപ്പ അമേരിക്കയിലെ സ്വപ്ന ഫൈനലാണ് ഞായറാഴ്‌ച മാരക്കാന മൈതാനത്ത് നടക്കുന്നത്. ആദ്യ സെമിയില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് ബ്രസീല്‍ കലാശപ്പോരിന് യോഗ്യത നേടിയപ്പോള്‍ രണ്ടാം സെമിയില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍(3-2) തകര്‍ത്താണ് അര്‍ജന്‍റീന വരുന്നത്. മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ ഗോളി എമിലിയാനോ മാര്‍ട്ടിനസിന്‍റെ മൂന്ന് തകര്‍പ്പന്‍ സേവുകള്‍ അര്‍ജന്‍റീനക്ക് സ്വപ്ന ഫൈനലിലേക്കുള്ള വഴി തുറക്കുകയായിരുന്നു.
Post a Comment