ഡ്രൈവിങ് ടെസ്റ്റുകൾ പുനരാരംഭിച്ചു; വളയം പിടിച്ച മിക്കവർക്കും പരീക്ഷ കടക്കാനായില്ല.
കാസർകോട്(www.truenewsmalayalam.com) : ഡ്രൈവിങ് ടെസ്റ്റുകൾ പുനരാരംഭിച്ച ആദ്യ ദിനത്തിൽ വളയം പിടിച്ച മിക്കവർക്കും പരീക്ഷ കടക്കാനായില്ല.
വെബ്സൈറ്റ് വഴി സ്ലോട്ട് ലഭിച്ചവർ മാത്രമാണ് എത്തിയത്. അടിയന്തരമായി വിദേശത്ത് പോകേണ്ടവരോ മറ്റോ ഉണ്ടെങ്കിൽ മതിയായ രേഖകളുമായി അധികൃതരെ സമീപിച്ചാൽ സമീപത്തുള്ള ദിവസത്തേക്ക് മാറ്റി നൽകാമെന്ന് അധികൃതർ പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭ അനുമതി നൽകാത്തതിനാലാണ് അവിടെ ടെസ്റ്റ് നടക്കാതിരുന്നത്. ഇതിൽ ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ പ്രതിഷേധിച്ചു. രാവിലെയും ഉച്ചയ്ക്കുമായാണ് ഇന്നലെ ടെസ്റ്റ് നടത്തിയത്. സംസ്ഥാന തല തീരുമാനങ്ങൾക്ക് അനുസരിച്ചായിരിക്കും തുടർന്നുള്ള ദിവസങ്ങളിലും ടെസ്റ്റ് നടത്തുക.
കാസർകോട് 36 പേർ ടെസ്റ്റിനായി ഹാജരായപ്പോൾ 16 പേർ മാത്രമാണ് ടെസ്റ്റ് പാസായത്. പരിശീലനത്തിന്റെ കുറവ് പലയിടത്തും ടെസ്റ്റിനെത്തിയവരെ വലച്ചു.
വെള്ളരിക്കുണ്ട് സബ് ആർടിഒ ഓഫിസിലും ഇന്നലെ ടെസ്റ്റ് നടന്നു. എന്നാൽ കാഞ്ഞങ്ങാട് സബ് ആർടിഒ ഓഫിസിൽ ഇന്നലെ ടെസ്റ്റ് പുനഃരാരംഭിച്ചില്ല. മറ്റു ജില്ലകളിലെ കേന്ദ്രങ്ങളിൽ നേരത്തെ തന്നെ ടെസ്റ്റുകൾ പുനരാരംഭിച്ചിരുന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ച് കാറ്റഗറി ഡിയിൽ ഉൾപ്പെട്ടിരുന്ന സ്ഥലങ്ങളിൽ ഇപ്പോഴും ടെസ്റ്റ് നടക്കുന്നില്ല. സി വിഭാഗത്തിലും മുൻപ് ടെസ്റ്റ് നടന്നിരുന്നില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുമെന്ന് ജില്ലാ കോവിഡ് നിയന്ത്രണ കോർ കമ്മിറ്റിക്ക് ഉറപ്പു നൽകിയാണ് കാസർകോട് ടെസ്റ്റ് ആരംഭിച്ചത്. 2 ബാച്ചുകളിൽ 20 പേർ വീതമാണ് ടെസ്റ്റ് നടത്തിയത്.

Post a Comment